കോട്ടയം: സ്വകാര്യ ബസ് കണ്ടക്ടർക്കെതിരെ ചിങ്ങവനം പൊലീസ് റജിസ്റ്റർ ചെയ്ത പോക്സോ കേസ് വിചാരണ കൂടാതെ തള്ളി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികച്ചുവയോടെ സംസാരിച്ചു എന്നായിരുന്നു കണ്ടക്ടർക്കെതിരായ പരാതി. എന്നാൽ, കേസ് കോടതിയിലെത്തിയതോടെ ലൈംഗികച്ചുവയോടെയുള്ള സംസാരം ആയിരുന്നില്ലെന്ന പ്രതിഭാഗത്തിന്റെ വാദം കണക്കിലെടുത്ത് പ്രതിയെ കുറ്റവിമുക്തമാക്കുകയായിരുന്നു.
ചങ്ങനാശേരി ഫാസ്റ്റ് ട്രാക്ക് പോക്സോ സ്പെഷൽ കോടതിയുടേതാണ് അസാധാരണ നടപടി. സംസ്ഥാനത്ത് ആദ്യമായാണു പോക്സോ കേസിൽ പ്രതിയെ വിചാരണ നടത്താതെ കോടതി വിട്ടയയ്ക്കുന്നതെന്നാണ് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. 2024 ജൂലൈ നാലിന് നടന്ന സംഭവത്തിലാണ് പെൺകുട്ടിയുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.
പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർത്ഥിനി ബസിൽ കയറിയപ്പോൾ കണ്ടക്ടർ മോശമായി സംസാരിച്ചെന്നാണു കേസ്. കോടതിയിൽ കേസെത്തിയപ്പോൾ പ്രതിഭാഗം വിടുതൽ ഹർജി നൽകി. ലൈംഗികച്ചുവയോടെയുള്ള സംസാരം അല്ലായിരുന്നെന്നായിരുന്നു പ്രതിഭാഗം വാദം. പ്രതിഭാഗത്തിനുവേണ്ടി അഡ്വ. വിവേക് മാത്യു വർക്കി ഹാജരായി. വിചാരണ ആവശ്യപ്പെട്ടു മേൽക്കോടതിയെ സമീപിക്കാനാണു പൊലീസ് നീക്കം
