ഓപറേഷൻ അജയ് യുടെ ഭാഗമായി ഇസ്രായേലിൽ നിന്നും ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം ഡൽഹിയിൽ എത്തി. 230 പേർ അടങ്ങുന്ന സംഘത്തിൽ ഒമ്പത് മലയാളികളുമുണ്ട്. മടങ്ങിയെത്തിയവരെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ സ്വീകരിച്ചു. കേരളാ ഹൗസ് അധികൃതരും വിമാനത്താവളത്തിൽ എത്തിയിരുന്നു.
ഇസ്രായേലിൽ നിന്നും ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കിയതിന് ശേഷം വരാൻ കഴിയാത്തവരും യുദ്ധത്തെ തുടർന്ന് ഇസ്രായേലിൽ നിന്ന് മടങ്ങാൻ ആഗ്രഹിക്കുന്നവരെയും ഉൾപ്പെടെയാണ് ഇന്ത്യയിലെത്തിക്കുന്നത്. ആദ്യ സംഘത്തിൽ വിദ്യാർഥികളടക്കമാണ് ഒമ്പത് മലയാളികളുള്ളത്.
മടങ്ങിയെത്തിയവരെ സ്വീകരിക്കുന്നതിനും തുടർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും എയർപോർട്ടിൽ ഹെൽപ് ഡെസ്ക് സജ്ജമാക്കിയിട്ടുണ്ട്. ദില്ലിയിലെത്തുന്ന മലയാളികളെ സഹായിക്കുന്നതിനായി ദില്ലി കേരള ഹൗസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും ആരംഭിച്ചിട്ടുണ്ട്. കൺട്രോൾ റൂം നമ്പർ: 011 23747079.
ഇസ്രയേലിൽ നിന്ന് കേരളത്തിലേക്ക് തിരിച്ചെത്താൻ ആഗ്രഹിക്കുന്ന മലയാളികൾക്ക് കേരള ഹൗസിന്റെ വെബ് സൈറ്റിൽ പേരുകൾ രജിസ്റ്റർ ചെയ്യാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. കേരളത്തിൽ എത്തുന്നത് വരെയുള്ള തയ്യാറെടുപ്പുകൾ സുഗമമാക്കുന്നതിന് വേണ്ടിയാണിതെന്ന് നോർക്ക ഡെവലപ്മെന്റ് ഓഫീസർ ഷാജിമോൻ അറിയിച്ചു.
ലിങ്ക് : https://keralahouse.kerala.gov.i/repatriation-of-keralites-from-israel