പുനെ: ഇന്ത്യയിൽ ആദ്യമായി പേസ്‌മേക്കർ ശസ്ത്രക്രിയ പൂർത്തിയാക്കിയ പൂച്ച ആരോഗ്യം വീണ്ടെടുത്തു. അജയ് ഹിരുൾക്കർ എന്നയാളുടെ ഉടമസ്ഥതയിലുള്ള പില്ലു എന്ന പൂച്ചയാമ് രാജ്യത്ത് ആദ്യമായി പേസ്മേക്കർ ശസ്ത്രക്രിയക്ക് വിധേയമായത്. ശസ്ത്രക്രിയ വിജയമായതോടെ പേസ് മേക്കറിന്റെ സഹായത്താൽ ഹൃദയതാളം നിയന്ത്രിച്ച് ജീവിതത്തിലേക്ക് നടന്നു കയറുകയാണ് പില്ലുപൂച്ച.
പൂനെ സ്വദേശിയായ അജയ് ഹിരുൾക്കറിന്റെ അരുമയാണ് ഏഴുവയസ്സുള്ള പില്ലു. രണ്ടുവർഷം മുൻപുവരെ പൂച്ച വീട്ടിലെ അലമാരയുടെ മുകളിലേക്ക് ചാടുന്നത് പതിവായിരുന്നു. എന്നാൽ, പിന്നീടൊരു ഘട്ടത്തിൽ പില്ലു കസേരയിൽ കയറാൻപോലും പാടുപെട്ടു. തുടർന്ന് നടത്തിയ പരിശോധനയിൽ പൂച്ചയുടെ ഹൃദയമിടിപ്പ് അപകടകരമായ നിലയിൽ കുറഞ്ഞിട്ടുണ്ട് എന്ന് കണ്ടെത്തുകയായിരുന്നു. പൂച്ചയുടെ ഹൃദയമിടിപ്പ് മിനിറ്റിൽ അൻപതിലും താഴെയായിരുന്നു. ഇതോടെയാണ് പില്ലുവിന് പേസ്‌മേക്കർ ഘടിപ്പിക്കാൻ ഉടമയും വെറ്ററിനറി ഡോക്ടറും തീരുമാനിച്ചത്.
സാധാരണ 140 മുതൽ 220 സ്പന്ദനങ്ങൾവരെയാണ് പൂച്ചയ്ക്കുള്ളത്. ഹൃദയപേശികളിൽ അണുബാധയുണ്ടാകുന്ന സ്ഥിതിവിശേഷമാണ് മയോകാർഡൈറ്റിസ്. ഇത് ഹൃദയമിടിപ്പ് വലിയ അളവിൽ കുറയാൻ കാരണമാകും. ആവശ്യത്തിനു രക്തം പമ്പുചെയ്യാനുള്ള ഹൃദയത്തിന്റെ ശേഷി കുറയ്ക്കുകയും ചെയ്യും. രണ്ടുവർഷംമുൻപ് പില്ലുവിന് മോണവീക്കം വന്നിരുന്നതായും അജയ് പറയുന്നു. ഇതിനു തുടർച്ചയായാണ് മയോകാർഡൈറ്റിസ് കണ്ടെത്തുന്നത്.
പുണെയിലെ റെയിൻ ട്രീ വെറ്ററിനറി ക്ലിനിക് ആൻഡ് റീഹാബിലിറ്റേഷൻ സെന്ററിൽ ഡോ. ഫിറോസ് ഖംബട്ടയുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. കാർഡിയോ തൊറാസിക് സർജൻ ഡോ. രാജേഷ് കൗശിഷ്, ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോ. സോണാലി ഇനാംദാർ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. രാജ്യത്ത് പൂച്ചയ്ക്ക് പേസ്‌മേക്കർ ഘടിപ്പിക്കുന്നത് ആദ്യമാണ്. 2020-ൽ ഡൽഹിയിൽ നായയിൽ പേസ്‌മേക്കർ ശസ്ത്രക്രിയ വിജയകരമായി നടത്തിയിരുന്നു.
