കൊച്ചി: സിപിഐ എറണാകുളം ജില്ല എക്സിക്യൂട്ടീവിൽ സംസ്ഥാന സർക്കാരിനും സ്വന്തം മന്ത്രിയായ ജി ആർ അനിൽ ഇനും വിമർശനം. മന്ത്രി ജി ആർ അനിലും ഭക്ഷ്യവകുപ്പും നാടിന് നാണക്കേടാണ്. സർക്കാർ തെറ്റ് തിരുത്താൻ തയ്യാറായില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരും. നല്ലതെന്ന് പറയാൻ ഒരു മന്ത്രി പോലുമില്ലെന്നും ജില്ലാ എക്സിക്യൂട്ടീവിൽ വിമർശനമുയർന്നു. ധനവകുപ്പിനെ കൊണ്ട് ഒരു പ്രയോജനവുമില്ലെന്നും വിമർശനമുയർന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെ ധാര്‍ഷ്ട്യമാണ് തിരഞ്ഞെടുപ്പ് പരാജയകാരണമെന്ന് സിപിഐ തിരുവനന്തപുരം ജില്ലാ കൗണ്‍സിലിലും കഴിഞ്ഞ ദിവസം വിമര്‍ശനമുണ്ടായിരുന്നു. ന്യൂനപക്ഷപ്രീണനം പരിധിവിട്ടത് തിരിച്ചടിയായി. ഈഴവ പിന്നാക്ക വിഭാഗങ്ങൾ ഇടതുപക്ഷത്തെ കൈവിടുകയായിരുന്നു. പൗരത്വയോഗങ്ങള്‍ മതയോഗങ്ങളായി മാറിയെന്നും തിരുവനന്തപുരം ജില്ലാ കൗണ്‍സിലിൽ വിമർശനമുണ്ടായിരുന്നു.
ഭരണവിരുദ്ധ വികാരമാണ് തിരഞ്ഞെടുപ്പിൽ തിരിച്ചടിയായത്. മന്ത്രിമാരുടേത് മോശം പ്രകടനമാണ്. ന്യൂനപക്ഷ പ്രീണനം പരിധിവിട്ടതും തിരിച്ചടിയായി. നവ കേരള സദസ്സ് ധൂർത്തായി മാറി. ഉദ്യോഗസ്ഥരെ ഉപയോഗിച്ച് പണം പിരിച്ചുവെന്നും വലിയ പണപ്പിരിവാണ് നടന്നതെന്നും യോഗത്തിൽ വിമർശനമുയർന്നിരുന്നു. പി പി സുനീറിനെ രാജ്യസഭാ സ്ഥാനാർത്ഥിയാക്കിയതിനെ വിമർശിച്ചും തിരുവനന്തപുരം ജില്ലാ കൗൺസിൽ അംഗങ്ങൾ രംഗത്തെത്തിയിരുന്നു. ന്യൂനപക്ഷമെന്ന പരിഗണനയിലാണ് സ്ഥാനാർത്ഥിയെ തീരുമാനിച്ചത്. ഇത് സിപിഐയുടെ രീതിയല്ല. ഇത്തരം പ്രവണതകൾ ഗുണം ചെയ്യില്ല. സി കെ ചന്ദ്രപ്പന്റെയും വെളിയം ഭാർഗവന്റെയും കാലത്തെപ്പോലെ തിരുത്തൽ ശക്തിയാകാൻ സിപിഐക്ക് കഴിയുന്നില്ലെന്നും വിമർശനം ഉയർന്നിട്ടുണ്ട്.

