നെയ്യാറ്റിൻകര: സിസേറിയൻ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ ഗർഭപാത്രത്തിൽ സർജിക്കൽ മോപ് മറന്നുവെച്ച് തുന്നിയ സംഭവത്തിൽ സ്ഥിരം ലോക് അദാലത്ത് കുറ്റക്കാരിയെന്നു കണ്ട സർക്കാർ ഡോക്ടർക്കെതിരേ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കണമെന്ന പരാതിയിലെ തീരുമാനം സർക്കാരിന് വിട്ട് ആരോഗ്യ വകുപ്പ് ഡയറക്ടർ. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ഡോക്ടർ സുജ അഗസ്റ്റിന് എതിരെ പ്ലാമൂട്ടുക്കട സ്വദേശി ജിത്തുവാണ് സ്ഥിരം ലോക് അദാലത്തിൽ കേസ് ഫയൽ ചെയ്തിരുന്നത്. ശസ്ത്രക്രിയ നടത്തിയ സമയത്ത് സർജിക്കൽ മോപ് ഗർഭപാത്രത്തിൽ കുടുങ്ങിയത് അറിയാതെ മുറിവ് തുന്നിച്ചേർത്തിരുന്നു.
സർജിക്കൽ മോപ് ശരീരത്തിനുള്ളിലെത്തിയതോടെ യുവതിക്ക് ആരോഗ്യ പ്രശ്നങ്ങൾ ആരോപിച്ചു. അസഹ്യമായ വയറുവേദന, പനി, മൂത്രത്തിൽ പഴുപ്പ് തുടങ്ങിയവ പതിവായതോടെ ശസ്ത്രക്രിയ നടത്തിയ ഡോക്ടറെ തന്നെ പോയി കണ്ട് ചികിത്സ തേടി. എന്നാൽ, വിശദമായ പരിശോധന നടത്തുന്നതിന് പകരം മരുന്നുകൾ നൽകി മടക്കി അയച്ചെന്നാണ് യുവതി ആരോപിച്ചത്. ലോക് അദാലത്തിന് ലഭിച്ച പരാതിയിൽ യുവതി ഇത് വിശദമായി പറയുകയും ചെയ്തു. തെളിവുകളുടെ അടിസ്ഥാനത്തിൽ വിചാരണ പൂർത്തിയാക്കിയ സ്ഥിരം ലോക് അദാലത്ത് ഡോ.സുജ അഗസ്റ്റിൻ കുറ്റക്കാരിയെന്ന് വിധിക്കുകയും മൂന്ന് ലക്ഷം രൂപ പിഴയും 10000 രൂപ ചികിത്സച്ചെലവും, 5000 രൂപ കോടതിച്ചെലവും നൽകണമെന്ന് വിധിക്കുകയും ചെയ്തിരുന്നു. ഡോക്ടർക്കെതിരേ നടപടി സ്വീകരിക്കാനായി ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ.കെ.ജെ. റീന റിപ്പോർട്ട് സർക്കാരിന് കൈമാറി.
