കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ സിദിഖിനെതിരെയും സർക്കാരിനെതിരെയും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ഹർജിക്കാരൻ വലിയ സ്വാധീനമുള്ള വ്യക്തിയാണെന്ന കാരണത്താൽ, ജാമ്യം നൽകുന്നത് കേസിനെ ബാധിക്കുമെന്നും സിദ്ദിഖിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണെന്നുമുള്ള പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു.
സിദ്ദിഖിന്റെ ലൈംഗികശേഷി പരിശോധിക്കേണ്ടതുണ്ട്. ഇതിന് കസ്റ്റഡിയിൽ എടുക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. സർക്കാരിനെതിരെയും ഹൈക്കോടതി കടുത്ത വിമർശനമുന്നയിച്ചു. 2019ൽ ഹേമ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചിട്ടും അഞ്ചുവർഷം സർക്കാർ മൗനം പാലിച്ചെന്നും പൂഴ്ത്തിവച്ചുവെന്നും കോടതി ഇടപെട്ടതോടെയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടതെന്നും കോടതി പറഞ്ഞു.
ജസ്റ്റിസ് ഡി.എസ്.ഡയസ് അധ്യക്ഷനായ ബെഞ്ചാണ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചത്. നടിയുടെ പരാതി ഗൗരവമുള്ളതാണെന്നും സിദ്ദിഖ് കുറ്റം ചെയ്തിട്ടുണ്ടെന്നാണ് പ്രഥമദൃഷ്ട്യാ തെളിയുന്നതെന്നും കോടതി പറഞ്ഞു. നടിയുടെ പരാതി ഗൗരവമുള്ളതാണെന്നും സിദ്ദിഖ് കുറ്റം ചെയ്തിട്ടുണ്ടെന്നാണ് പ്രഥമദൃഷ്ട്യാ തെളിയുന്നതെന്നും കോടതി പറഞ്ഞു.
പരാതിക്കാരിക്ക് വിശ്വാസ്യതയില്ലെന്നും മറ്റു പലർക്കെതിരെയും ആരോപണങ്ങൾ ഉന്നയിക്കുന്ന ആളാണെന്നും സിദ്ദിഖിന്റെ ഭാഗത്തുനിന്നുണ്ടായ പരാമർശങ്ങളെ കടുത്ത ഭാഷയിലാണ് കോടതി വിമർശിച്ചത്. ലൈംഗികാതിക്രമത്തിന് ഇരയായെന്ന കാരണത്താൽ പരാതിക്കാരിക്ക് വിശ്വാസ്യത ഇല്ലെന്ന വാദം അനാവശ്യമാണെന്ന് കോടതി പറഞ്ഞു. പരാതിക്കാരിയുടെ അതിജീവനമാണ് പരിഗണിക്കേണ്ടതെന്നും കോടതി വിലയിരുത്തി

