തൃശൂർ ജില്ലയിലെ ഒൻപത് തീരദേശ പഞ്ചായത്തിൽ കുടിവെള്ളമെത്തിക്കണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി

തൃശൂർ: ജില്ലയിലെ ഒൻപത് തീരദേശ പഞ്ചായത്തിൽ കുടിവെള്ളമെത്തിക്കണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി. ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ് മനു എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഉത്തരവിട്ടത്. നേരത്തെ, ശ്രീനാരായണപുരം പഞ്ചായത്തിൽ കുടിവെള്ള വിതരണത്തിന് ഉത്തരവിട്ടിരുന്നു. കൂടാതെ നാട്ടിക ഫർക്ക പദ്ധതിയ്ക്ക് കീഴിൽ വരുന്ന മറ്റു പഞ്ചായത്തുകളായ ഏങ്ങണ്ടിയൂർ, വാടാപ്പള്ളി, തളിക്കുളം, നാട്ടിക, വലപ്പാട്, എടത്തിരുത്തി, കയ്‌പമംഗലം, മതിലകം, പെരിഞ്ഞനം തുടങ്ങിയിടങ്ങളിലും കുടിവെള്ളം എത്തിക്കണമെന്നാണ് പുതിയ ഉത്തരവ്.

കുടിവെള്ളം ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർക്കും, പഞ്ചായത്ത് സെക്രട്ടറിമാർക്കുമാണെന്ന് കോടതി വ്യക്തമാക്കി. ഇക്കാര്യം ഉറപ്പുവരുത്തണമെന്ന് കലക്ടർക്കും നിർദ്ദേശം നൽകി. ഉത്തരവ് നടപ്പാക്കുന്നതിൽ വീഴ്ചയുണ്ടായാൽ സെക്രട്ടറിമാർ ഉത്തരവാദികളായിരിക്കുമെന്നും കോടതി അറിയിച്ചു. പൈപ്പ് ലൈൻ വഴിയോ ടാങ്കർ ലോറിയിലോ കുടിവെള്ള വിതരണം ഉറപ്പ് വരുത്തണമെന്നായിരുന്നു 2023 ലെ ഉത്തരവ്. തുടർച്ചയായ കുടിവെള്ള വിതരണം ഉറപ്പ് വരുത്തണമെന്നാവശ്യപ്പെട്ട് പി സീതി, ധർമരാജൻ എന്നിവർ അഡ്വ. ഷാനവാസ് കാട്ടകത്ത് മുഖേന നൽകിയ പൊതുതാൽപര്യ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: