മീററ്റ്: ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം ഡ്രമ്മിലാക്കി സിമന്റ് കൊണ്ടടച്ചു. ഉത്തർപ്രദേശിലെ മീററ്റിലായിരുന്നു സംഭവം. സൗരഭ് രജ്പുത് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മുസ്കാൻ, സഹിൽ എന്നിവരെ മീററ്റ് സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. സ്ത്രീയും കാമുകനും ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി, മൃതദേഹം കഷണങ്ങളാക്കി, അവശിഷ്ടങ്ങൾ ഇന്ദിരാനഗറിൽ സിമന്റ് നിറച്ച ഡ്രമ്മിൽ ഒളിപ്പിച്ചതായി പോലീസ് ചൊവ്വാഴ്ച പറഞ്ഞു.
മീററ്റ് എസ് പി ആയുഷ് വിക്രം നൽകുന്ന വിവരമനുസരിച്ച് കൊല്ലപ്പെട്ട മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭിനെ മാർച്ച് നാലിന് വീട്ടലെത്തിയതു മുതൽ കാണാനില്ലായിരുന്നു. സംശയത്തിന്റെ അടിസ്ഥാനത്തിൽ ഭാര്യ മുസ്കാനെയും കൂട്ടാളിയായ സഹിലിനെയും പൊലീസ് ചോദ്യം ചെയ്തു. സൗരഭിനെ കാണാതായ ദിവസം അയാളെ കുത്തികൊന്നശേഷം മൃതദേഹം ഒളിപ്പിക്കുകയായിരുന്നുവെന്ന് പ്രതികൾ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ‘മാർച്ച് 4 ന് സഹിലും മുസ്‌കാനും സൗരഭിനെ കുത്തിക്കൊലപ്പെടുത്തിയതായി ചോദ്യം ചെയ്യലിൽ സാഹിൽ സമ്മതിച്ചു. മൃതദേഹം കഷ്ണങ്ങളാക്കി, ഒരു ഡ്രമ്മിൽ ഇട്ട് സിമന്റ് ഉപയോഗിച്ച് അടച്ചു. പോലീസ് മൃതദേഹം കണ്ടെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു,’ മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. പ്രതികളെ അറസ്റ്റുചെയ്തു എഫ് ഐ ആർ ചുമത്തിയതായി പൊലീസ് അറിയിച്ചു
