അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ചതിന് നടൻ വിനായകനെതിരെ കേസ്. എറണാകുളം നോർത്ത് പൊലീസാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. വിനായകനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നിലധികം പരാതികൾ പൊലീസിന് ഇന്ന് ലഭിച്ചിരുന്നു.
ഫെയ്സ്ബുക് ലൈവിലെത്തിയായിരുന്നു ഉമ്മൻ ചാണ്ടിക്കെതിരെ വിനായകൻ അധിക്ഷേപ പരാമർശങ്ങൾ നടത്തിയത്. ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാണ് മൂന്നു ദിവസം അവധി തുടങ്ങിയ ആരോപണങ്ങളാണ് ഫെയ്സ്ബുക് ലൈവിലെത്തി വിനായകൻ പറഞ്ഞത്. വിനായകന്റെ ലൈവിനു പിന്നാലെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതിനെ തുടര്‍ന്ന് നടൻ തന്നെ പോസ്റ്റ് പിൻവലിക്കുകയായിരുന്നു.
‘‘ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസമൊക്കെ, നിർത്തിയിട്ട് പോ, പത്രക്കാരോടാണു പറയുന്നത്. എന്റെ അച്ഛനും ചത്തു, നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്തു ചെയ്യണം. നല്ലവനാണെന്നു നിങ്ങൾ വിചാരിച്ചാലും ഞാൻ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാൽ നമ്മൾക്കറിയില്ലേ ഇയാൾ ആരൊക്കെയാണെന്ന്’’– വിനായകന്റെ പരാമർശം
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച നടൻ വിനായകന് എതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. സിനിമ മേഖലയിൽ ഉൾപ്പടെ ഉള്ളവർ വിഷയത്തിൽ വിനായകനെതിരെ രംഗത്ത് എത്തിയിട്ടുണ്ട്. ഈ അവസരത്തിൽ വിനായകന്റെ ചിത്രം കത്തിച്ച് പ്രതിഷേധിച്ചിരിക്കുകയാണ് മഹിളാ കോൺഗ്രസ് പ്രവർത്തക ബിന്ദു ചന്ദ്രൻ വി. ഇതിന്റെ പേരിൽ ഒന്നല്ല ഒമ്പതിനായിരം കേസ് വന്നാലും ഞാൻ സഹിക്കും എന്ന് ബിന്ദു ചന്ദ്രൻ പറഞ്ഞു. “എടൊ വിനായകൻ ഇതിന്റെ പേരിൽ ഒന്നല്ല ഒമ്പതിനായിരം കേസ് വന്നാലും ഞാൻ സഹിക്കും. കണ്ണേ കരളേ കുഞ്ഞുഞ്ഞേ. ഞങ്ങൾടെ നെഞ്ചിലെ റോസാ പൂവെ”, എന്നാണ് ഫോട്ടോ കത്തിക്കുന്ന വീഡിയോയ്ക്ക് ഒപ്പം ബിന്ദു കുറിച്ചത്.