തിരുവനന്തപുരം: വിദ്യാർഥികളെ കൊണ്ട് അധ്യാപകരുടെ കാൽ കഴുകിച്ച് പാദപൂജ ചെയ്യിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സംഭവം അപലപനീയമെന്നും കേരളത്തിന്റെ സംസ്കാരത്തിന് യോജിക്കാത്തതെന്നും മന്ത്രി പറഞ്ഞു. വിഷയത്തിൽ റിപ്പോർട്ട് തേടിയതായും മന്ത്രി കൂട്ടിച്ചേർത്തു.
ഭാരതീയ വിദ്യാനികേതൻ നടത്തുന്ന ചില സ്‌കൂളുകളിൽ വിദ്യാർഥികളെക്കൊണ്ട് അധ്യാപകരുടെ കാൽ കഴുകിച്ചെന്ന വാർത്ത അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്ന് മന്ത്രി പറഞ്ഞു. ഇത് ജനാധിപത്യ മൂല്യങ്ങൾക്ക് നിരക്കാത്തതും പ്രതിഷേധാർഹവുമാണ്. വിദ്യാഭ്യാസം എന്നത് കുട്ടികളിൽ ശാസ്ത്രബോധവും പുരോഗമന ചിന്തയും വളർത്താനുള്ളതാണ്. ഇത്തരം പ്രവൃത്തികൾ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളെ തന്നെ ഇല്ലാതാക്കുന്നതാണെന്നും മന്ത്രി പ്രതികരിച്ചു.
കാസർഗോഡ് ബന്തടുക്ക സരസ്വതി വിദ്യാലയത്തിൽ ഗുരു പൂർണിമ എന്ന പേരിൽ വിദ്യാർഥികളെക്കൊണ്ട് അധ്യാപകരുടെ പാദസേവ ചെയ്യിച്ച സംഭവം വിവാദമായതിന് പിന്നാലെ കണ്ണൂരിലും ഗുരുപൂജ നടന്നു. കണ്ണൂർ ശ്രീകണ്ഠപുരം വിവേകാനന്ദ വിദ്യാ പീഠത്തിലാണ് കാൽകഴുകൽ നടന്നത്. പൂർവ അധ്യാപകന്റെ കാൽ നിലവിലെ അധ്യാപകർ കഴുകി. തുടർന്ന് വിദ്യാർഥികളെക്കൊണ്ട് പാദപൂജ ചെയ്യിച്ചുവെന്നാണ് പരാതി. ഗുരുപൂർണ്ണിമാഘോഷത്തിന്‍റെ പേരിൽ കുട്ടികളെ കൊണ്ട് വിരമിച്ച അധ്യാപകന്‍റെ പാദസേവ ചെയ്യിച്ചത്. വിരമിച്ച അധ്യാപകൻ ബി. ശശിധരൻ മാസ്റ്ററെയാണ് കുട്ടികൾ പാദത്തിൽ പൂക്കൾ അർപ്പിച്ച് പാദസേവ ചെയ്തത്. തുടർന്ന് ഗുരുപൂർണ്ണിമയുടെ ‘പ്രാധാന്യ’ത്തെക്കുറിച്ച് വിദ്യാർഥികൾക്ക് ക്ലാസ് എടുക്കുകയും ചെയ്തുവെന്നും വിവരമുണ്ട്.
സംഭവത്തിൽ വിശദീകരണം തേടാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടക്കുന്ന ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ കർശന നടപടികൾ സ്വീകരിക്കുമെന്നും. വിദ്യാഭ്യാസ അവകാശ നിയമവും ചട്ടങ്ങളും പാലിക്കാത്ത ഏത് സിലബസിൽ ഉള്ള സ്‌കൂളുകൾ ആണെങ്കിലും നടപടി സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന് അധികാരമുണ്ടെന്നും അത് നടപ്പാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വിഷയത്തിൽ പ്രതികരിച്ചു.
