ചായ കുടിച്ചതിന്റെ പണം ചോദിച്ചതിന് കടയുടമയെ കൊലപ്പെടുത്തിയ സംഭവം; പ്രതിക്ക് ജീവപര്യന്തം

കൊല്ലം: ചായ കുടിച്ചതിന്റെ പണം ചോദിച്ചതിന് കടയുടമയെ കൊലപ്പെടുത്തിയ സംഭവം. പ്രതിക്ക് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. 2017 ഡിസംബർ 27 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ശൂരനാട് ചക്കുവള്ളി ഒസ്താമുക്കിൽ ചായക്കട നടത്തുകയായിരുന്ന പോരുവഴി കമ്പലടി കൂരക്കോട്ടുവിളയിൽ സുധീറിനെ (44)യാണ് കന്യാകുമാരി മാർത്താണ്ഡം സ്വദേശി വർഗീസ് കൊലപ്പെടുത്തിയത്. പ്രതിക്ക് കൊല്ലം ഒന്നാം അഡിഷനൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി പി.എൻ.വിനോദ് ശിക്ഷ വിധിച്ചത്.



കന്യാകുമാരിയിൽ നിന്ന് ടാപ്പിങ് ജോലിക്കായി ഒസ്താമുക്കിൽ എത്തിയ വർഗീസ് സമീപമുള്ള അയന്തിവയലിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. സുധീറിന്റെ കടയിലെ സ്ഥിരം പറ്റുകാരൻ ആയിരുന്ന വർഗീസ് ചായ കുടിച്ച വകയിൽ 200 രൂപ കൊടുക്കാനുണ്ടായിരുന്നു. കടയുടെ മുന്നിലൂടെ പോയ വർഗീസിനോടു സുധീർ പണം ചോദിച്ചെങ്കിലും കേൾക്കാത്ത മട്ടിൽ പോയി. തുടർന്നു വീട്ടിൽ ചെന്നു പണം ചോദിച്ചപ്പോൾ ടാപ്പിങ് കത്തികൊണ്ടു വയറ്റിൽ കുത്തിയെന്നാണ് കേസ്. പ്രതിയോടൊപ്പം താമസിച്ചിരുന്ന തമിഴ്നാട് സ്വദേശി രാജൻ സംഭവത്തിന്റെ ദൃക്‌സാക്ഷി ആയിരുന്നെങ്കിലും കോടതിയിൽ ഇയാൾ പ്രതിക്ക് അനുകൂലമായി കൂറുമാറി.

വർഗീസ് തന്നെ കുത്തി എന്ന് നിലവിളിച്ചുകൊണ്ട് ഓടുന്ന സുധീറിനെ കണ്ട അയൽവാസിയായ സ്ത്രീയുടെ മൊഴിയാണ് കേസിൽ വഴിത്തിരിവായത്. സുധീറിന്റെ സഹോദരി, സമീപത്തെ കടയുടമ, ആംബുലൻസിൽ സുധീറിനോടൊപ്പം ആശുപത്രിയിൽ പോയയാൾ തുടങ്ങിയവരോട് വർഗീസ് തന്നെ കുത്തിയെന്ന് സുധീർ പറഞ്ഞത് മരണ മൊഴിയായി കണക്കാക്കിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. ശൂരനാട് എസ്ഐ വി.സജീഷ്കുമാർ റജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർ വി.എസ്.പ്രശാന്ത് ആണ് കുറ്റപത്രം സമർപ്പിച്ചത്. പബ്ലിക് പ്രോസിക്യൂട്ടർ സിസിൻ ജി.മുണ്ടയ്ക്കൽ ഹാജരായി. എഎസ്ഐ ദീപ്തിയായിരുന്നു പ്രോസിക്യൂഷൻ സഹായി

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: