‘ചക്ക വേവിച്ച് നല്‍കിയില്ല’; മദ്യലഹരിയില്‍ അമ്മയുടെ രണ്ടു കൈകളും മകൻ തല്ലിയൊടിച്ചു

പത്തനംതിട്ട: റാന്നിയിൽ മദ്യലഹരിയിൽ യുവാവ് അമ്മയുടെ രണ്ടു കൈകളും തല്ലിയൊടിച്ചതായി പരാതി. പരിക്കേറ്റ തട്ടയ്ക്കാട് സ്വദേശി സരോജിനിയെ (65) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സരോജിനിയുടെ മകൻ വിജേഷിനെ (35) പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്ന് രാവിലെയാണ് സംഭവം. മദ്യലഹരിയിലായിരുന്ന വിജേഷ് ബന്ധുവീട്ടിൽ നിന്ന് ചക്കയുമായാണ് വീട്ടിൽ എത്തിയത്. ഉടൻ തന്നെ ചക്ക വേവിച്ച് തരണമെന്ന് വിജേഷ് ആവശ്യപ്പെട്ടു. പുറത്ത് പുല്ല് വെട്ടുന്ന ജോലിയിൽ ഏർപ്പെട്ടിരുന്ന സരോജിനി ഇപ്പോൾ ചക്ക വെട്ടാൻ കഴിയില്ലെന്ന് പറഞ്ഞു.

ദേഷ്യത്തിൽ പുറത്തുപോയി വീണ്ടും മദ്യപിച്ചെത്തിയ വിജേഷ് 65കാരിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. വീടിന്റെ പരിസരത്ത് തന്നെ ഉണ്ടായിരുന്ന ആഞ്ഞിലി മരത്തിൻ്റെ കമ്പ് എടുത്ത് സരോജിനിയുടെ ഇരു കൈകളും തല്ലിയൊടിക്കുകയായിരുന്നു. കൂടാതെ തലയ്ക്കും നടുവിനും പരിക്കുണ്ട്. സരോജിനിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. താലൂക്ക് ആശുപത്രിയിൽ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. സ്ഥിരമായി മദ്യപിച്ചെത്തി വിജേഷ് പ്രശ്നം ഉണ്ടാക്കാറുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: