കൽപ്പറ്റ : വയനാട് ദുരിതാശ്വാസത്തിൻറെ പേരിൽ പിരിച്ച പണം യൂത്ത് കോൺഗ്രസ് നേതാവ് വകമാറ്റി ചിലവഴിച്ചെന്ന് ആരോപണം. കോഴിക്കോട് ചേളന്നൂർ മണ്ഡലം യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റിനെതിരെയാണ് മണ്ഡലം പ്രസിഡന്റ് പരാതി നൽകിയത്. കെഎസ്‍യു സംസ്ഥാന നേതാവിൻറെ പേരിൽ പിരിച്ച പണം വകമാറ്റി ചിലവഴിച്ചു എന്നാണ് ആരോപണം. എന്നാൽ, സംഭവം വിവാദമായതിന് പിന്നാലെ ഇത്തരമൊരു പരാതി നൽകിയിട്ടില്ലെന്ന് വിശദീകരിച്ച് പരാതിക്കാരനായ മണ്ഡലം പ്രസിഡൻറ് തന്നെ പ്രസ്താവന പുറത്തിറക്കുകയും ചെയ്തു.
യൂത്ത് കോൺഗ്രസ് ചേളന്നൂർ മണ്ഡലം വൈസ് പ്രസിഡൻറ് അശ്വിൻ എടവലത്ത്, പ്രവർത്തകനായ അനസ് എന്നിവർ വയനാട് ദുരിതാശ്വാസത്തിൻറെ പേരിൽ പിരിവ് നടത്തിയതായാണ് മണ്ഡലം പ്രസിഡൻറ് അജൽ ദിവാനന്ദ് സംസ്ഥാന നേതൃത്വത്തിന് നൽകിയ പരാതിയിൽ പറയുന്നത്.ചേളന്നൂരിൽ അവശ്യ വസ്തുക്കളുടെ സമഹാരണത്തിനായി നടത്തിയ പേപ്പർ ചലഞ്ചിൽ പങ്കെടുക്കാതിരുന്ന ഇരുവരും നേരത്തെ പിരിച്ച തുക വകമാറ്റി ചെലവഴിച്ചതായും പരാതിയിലുണ്ട്.
സംഘടനയുടെ പേരിൽ നാട്ടിൽ ചലഞ്ച് നടത്താൻ കഴിയാത്ത സ്ഥിതിയുണ്ടാക്കിയ ഇരുവർക്കുമെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടുള്ള പരാതി പുറത്തായതോടെയാണ് വിവാദം കടുത്തത്. എന്നാൽ അടിസ്ഥാന രഹിതമായ പരാതി ഉന്നയിച്ചതിന് മണ്ഡലം പ്രസിഡൻറിനെതിരെ പാർട്ടി നേതൃത്വത്തിന് പരാതി നൽകുമെന്ന് അശ്വിൻ പറഞ്ഞു.
സംഭവം വിവാദമായതോടെ മുതിർന്ന നേതാക്കളും ഇടപെട്ടു. പിന്നാലെ ഇങ്ങനെയൊരു പരാതിയേ ഉണ്ടായിട്ടില്ലെന്ന് കാട്ടി പരാതിക്കാരനായ മണ്ഡലം പ്രസിഡൻറ് തന്നെ പുതിയ വാർത്താക്കുറിപ്പിറക്കി. അതേ സമയം ചേളന്നൂരിൽ നിന്നും ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് പരാതിയൊന്നും ശ്രദ്ധയിൽപെട്ടിട്ടില്ലെന്ന നിലപാടിലാണ് യൂത്ത് കോൺഗ്രസ് ജില്ലാ നേതൃത്വം അറിയിച്ചു

