ലക്നൗ: മകളുടെ വിവാഹത്തിന് മുമ്പ് അമ്മ വരനോടൊപ്പം ഒളിച്ചോടി. ഉത്തർപ്രദേശിലെ അലിഗഡിലാണ് സംഭവം. ഈ മാസം 16നായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹദിനത്തിന് ഒമ്പത് ദിവസം മുമ്പാണ് വധുവിന്റെ അമ്മ വരനോടൊപ്പം ഒളിച്ചോടിയത്. വിവാഹത്തിനായി കരുതിയിരുന്ന സ്വർണവും പണവും ഉൾപ്പെടെ എടുത്താണ് വീട്ടമ്മ സ്ഥലംവിട്ടത്.
മകളുടെ പ്രതിശ്രുത വരനുമായി വീട്ടമ്മ പ്രണയത്തിലായിരുന്നുവെന്നാണ് വിവരം. മകളുടെ വിവാഹത്തിനായി കരുതിവെച്ചിരുന്ന ആഭരണങ്ങളും പണവും ഇവർ കൈക്കലാക്കിയിരുന്നു. സംഭവത്തിനു പിന്നാലെ കുടുംബം മദ്രക് പൊലീസിൽ പരാതി നൽകി. സംഭവത്തിൽ കേസെടുത്ത മദ്രക് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീട്ടമ്മയുടെയും കാമുകന്റെയും ഫോൺ ലൊക്കേഷനുകൾ ട്രാക്ക് ചെയ്തുകൊണ്ടുള്ള അന്വേഷണമാണ് നടക്കുന്നത്.
വിവാഹ ഒരുക്കങ്ങൾ നടത്താനെന്ന വ്യാജേന വരൻ ഇടയ്ക്കിടെ വീട്ടിൽ സന്ദർശകനായിരുന്നുവെന്നാണ് വിവരം. ഇതിനിടെ വരൻ തന്റെ ഭാവി അമ്മായിയമ്മയ്ക്ക് ഒരു മൊബൈൽ ഫോൺ സമ്മാനമായി നൽകിയിരുന്നു. ഏപ്രിൽ 16 നാണ് വിവാഹം നിശ്ചയിച്ചിരുന്നത്, ക്ഷണക്കത്തുകൾ വിതരണം ചെയ്തിരുന്നു. എന്നാൽ, ഷോപ്പിങിനെന്ന വ്യാജേന വരനും വധുവിന്റെ അമ്മയും പണവും ആഭരണങ്ങളുമായി നാടുവിടുകയായിരുന്നു
