കൊച്ചി: സംസ്ഥാന മന്ത്രിസഭയുടെ ജനസമ്പർക്ക പരിപാടിയായ നവകേരള സദസ് ഇന്ന് സമാപിക്കും. എറണാകുളം ജില്ലയിലെ കുന്നത്തുനാട്, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലാണ് ഇന്ന് നവകേരള സദസ്. വൈകിട്ട് മൂന്നുമണിക്കും അഞ്ചുമണിക്കുമാണ് പൊതുസമ്മേളനങ്ങൾ നടക്കുക. യൂത്ത് കോൺഗ്രസ് പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ വൻ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
നവകേരള സദസിന് നേരത്തെ തന്നെ സമാപനമായെങ്കിലും കാനം രാജേന്ദ്രന്റെ മരണത്തെ തുടർന്ന് മാറ്റിവെച്ച എറണാകുളം ജില്ലയിലെ നാലു മണ്ഡലങ്ങളിലെ നവകേരള സദസാണ് ഇന്നലെയും ഇന്നുമായി തുടരുന്നത്. പാലാരിവട്ടത്ത് കരിങ്കൊടികാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റുചെയ്തതുമായി ബന്ധപ്പെട്ട് കഴിഞ്ഞ രാത്രി മുഴുവൻ നീണ്ട സമരങ്ങളുടെയും പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തിലാണ് നവകേരളയാത്ര അവസാനമണ്ഡലങ്ങളിലേക്ക് എത്തുന്നത്.
നവകേരള സദസിനെതിരെ പ്രതിഷേധിച്ചവരെ ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം കേസെടുത്ത പൊലീസ് നടപടിക്കെതിരെ പാലാരിവട്ടത്ത് കോൺഗ്രസ് വൻ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പാലാരിവട്ടം പൊലീസ് സ്റ്റേഷൻ എട്ടുമണിക്കൂറോളം നേതാക്കളും പ്രവർത്തകരും ചേർന്ന് ഉപരോധിച്ചു. സമരം തെരുവിലേക്കും നീണ്ടതോടെ കൊച്ചി നഗരത്തിൽഗതാഗതക്കുരുക്കിനും കാരണമായി. നേതാക്കളുടെ സമ്മർദ്ദത്തെ തുടർന്ന് പ്രതികളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി.പുലർച്ചെ രണ്ടു മണിയോടെ പ്രവർത്തകർക്ക് ജാമ്യം കിട്ടിയതോടെയാണ് സമരം അവസാനിച്ചത്. നവകേരളയാത്രക്കെതിരെ ഇന്നും പ്രതിഷേധം ശക്തമാക്കുമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു
