യുഎസ് സാമ്പത്തിക ശാസ്ത്രജ്ഞ ക്ലോഡിയ ഗോള്‍ഡിന്‍ ഇത്തവണത്തെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം നേടി. തൊഴില്‍ മേഖലയിലുള്ള സ്ത്രീകളെക്കുറിച്ച് നടത്തിയ പഠനത്തിനാണ് ക്ലോഡിയ്ക്ക് പുരസ്‌കാരം ലഭിച്ചത്.
തൊഴിലിടങ്ങളിൽ ഏതാനും പതിറ്റാണ്ടുകളായി സ്ത്രീകളുടെ പ്രതിനിധ്യം കൂടി വരുന്നുണ്ട്. ഒപ്പം തന്നെ നിരവധി അവഗണനകളും പ്രതിസന്ധികളുമാണ് തൊഴിൽ മേഖലയിൽ സ്ത്രീകൾക്ക് നേരിടേണ്ടി വരുന്നത്. പിന്നിട്ട ഒരു നൂറ്റാണ്ടിൽ സ്ത്രീകളുടെ വരുമാനത്തെയും തൊഴിൽ വിപണി പങ്കാളിത്തത്തെയും കുറിച്ചുള്ള ആദ്യത്തെ സമഗ്രമായ കണക്ക് ക്ലോഡിയ ഗോൾഡിൻ നൽകി.
സ്ത്രീകളുടെ തൊഴിൽ മേഖലയിലെ പങ്കാളിത്തത്തെ കുറിച്ചുള്ള കണക്കുകൾ തങ്ങളുടെ ധാരണ തിരുത്തി കുറിച്ചുവെന്നും കാര്യക്ഷമമായി വിലയിരുത്താൻ സാധിച്ചുവെന്നും 2023 ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള സ്വെറിജസ് റിക്‌സ്ബാങ്ക് സമ്മാനം പ്രഖ്യാപിച്ചുകൊണ്ട് റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് പ്രസ്താവിച്ചു.
1969-ൽ ഈ പുരസ്‌കാരം ആരംഭിച്ചതിന് ശേഷം ഈ പുരസ്‌കാരം ലഭിക്കുന്ന മൂന്നാമത്തെ വനിതയാണ് ക്ലോഡിയ ഗോൾഡിൻ.
ആല്‍ഫ്രഡ് നൊബേലിന്റെ സ്മരണക്കായി, സാമ്പത്തിക ശാസ്ത്രത്തിനുള്ള സ്വെറിജസ് റിക്‌സ്ബാങ്ക് പ്രൈസ് എന്ന് ഔദ്യോഗികമായി നാമകരണം ചെയ്തിട്ടുള്ളതാണ് പുരസ്‌കാരം. ഒമ്പത് ലക്ഷം ഡോളറാണ് സമ്മാനതുക.
അമേരിക്കന്‍ സാമ്പത്തിക വിദഗ്ധയും ചരിത്രകാരിയുമാണ് ഗോള്‍ഡിന്‍. നിലവില്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ സാമ്പത്തിക ശാസ്ത്ര വിഭാഗം പ്രൊഫസറാണ്. സ്ത്രീ തൊഴില്‍ ശക്തി, ലിംഗഭേദം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് പ്രധാനമായും ഗവേഷണങ്ങള്‍. വരുമാന അസമത്വം, വിഭ്യാഭ്യാസം, കുടിയേറ്റം എന്നിവയുമായി ബന്ധപ്പെട്ടും നിരവധി പഠനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2013-14 അധ്യയനവര്‍ഷത്തില്‍ അമേരിക്കന്‍ ഇക്കണോമിക്‌സ് അസോസിയേഷന്റെ പ്രസിഡന്റായിരുന്നു ഗോള്‍ഡിന്‍.
കഴിഞ്ഞ തവണ മൂന്നുപേരാണ് നൊബേല്‍ പങ്കിട്ടത്. ബെന്‍ എസ്. ബെര്‍ണാന്‍കെ, ഡഗ്ലസ് ഡബ്ല്യു ഡയമണ്ട്, ഫിലിപ്പ് എച്ച്. ഡിബ് വിഡ് എന്നിവര്‍.