പത്തനംതിട്ട: പാർട്ടി ജില്ലാ സെക്രട്ടറി എ പി ജയനെ മാറ്റിയതിന് പിന്നാലെ സിപിഐ ജില്ലാ കൗൺസിൽ ഓഫീസും പൂട്ടി ഓഫീസ് സെക്രട്ടറിയും സ്ഥലംവിട്ടു. കഴിഞ്ഞ ദിവസം പാർട്ടി ഓഫീസിൽ കമ്മിറ്റി കൂടാനായി എഐവൈഎഫ് പ്രവർത്തകരെത്തിയപ്പോഴാണ് പൂട്ടിക്കിടക്കുന്ന ഓഫീസ് കണ്ടത്. ഇതോടെ, എഐവൈഎഫ് പത്തനംതിട്ട ജില്ലാ എക്സിക്യൂട്ടിവ് യോഗം മറ്റൊരിടത്ത് നടത്തുകയായിരുന്നു.
പത്തനംതിട്ട ജില്ലയിലെ സിപിഐയിൽ വിഭാഗീയത രൂക്ഷമാകുന്നു എന്നാണ് റിപ്പോർട്ട്. ജില്ലാ കൗൺസിൽ ഓഫീസും പൂട്ടി സെക്രട്ടറി പോയത് പുതിയ വിവാദങ്ങൾക്കാണ് തിരികൊളുത്തുന്നത്. ഓഫീസ് സെക്രട്ടറി കോയമ്പത്തൂർ പോയെന്നാണ് വിശദീകരണം. പാർട്ടി നടപടിയെടുത്ത ജില്ലാ സെക്രട്ടറി എപി ജയന്റെ അനുകൂലിയാണ് ഓഫീസ് സെക്രട്ടറി.
ഓഫീസ് തുറക്കാനാകാത്തതിനാൽ ജോയിന്റ് കൗൺസിൽ ഓഫീസിലാണ് എഐവൈഎഫ് ജില്ലാ എക്സിക്യൂട്ടീവ് നടന്നത്. പാർട്ടി ഓഫീസിന് പുറത്ത് വച്ചാണ് എ ഐ വൈ എഫ് മെമ്പർഷിപ്പ് തുക സംസ്ഥാന പ്രസിഡന്റ് എൻ അരുൺ ഏറ്റുവാങ്ങിയത്. 56 അംഗ ജില്ലാ കമ്മിറ്റിയിൽ 12 പേർ മാത്രമാണ് കമ്മിറ്റിയിൽ പങ്കെടുക്കാൻ എത്തിയത്.
രണ്ട് മണിക്കൂറിനു ശേഷം പിറകിലെ കോൺഫറൻസ് ഹാളിന്റെ താക്കോൽ എത്തിച്ച് താത്കാലികമായി പ്രതിസന്ധി പരിഹരിക്കുകയായിരുന്നു.
സംഭവം അറിഞ്ഞതിനെ തുടർന്ന് സിപിഐ ജില്ലാ നേതാക്കളും സ്ഥലത്തെത്തി. എ പി ജയനെതിരായ നടപടിക്ക് പിന്നാലെയാണ് ഞായറാഴ്ച ഓഫീസ് തുറക്കാതിരുന്നത്. അതേസമയം, വിഭാഗീയതയുമായി ബന്ധമില്ലെന്ന് എപി ജയൻ വിഭാഗം വിശദീകരിക്കുന്നു.
എപി ജയനായി ഒരു വിഭാഗം സമ്മർദം ശക്തമാക്കിയിട്ടുണ്ട്. തീരുമാനം പിൻവലിക്കണമെന്ന് ചൂണ്ടിക്കാട്ടി മല്ലപ്പള്ളി, കോന്നി മണ്ഡലം കമ്മിറ്റികൾ പ്രമേയം പാസാക്കിയിരുന്നു
