ഡെങ്കിപ്പനിയെ നേരിടാന്‍ വ്യത്യസ്ത മാര്‍ഗം സ്വീകരിച്ച്  ഫിലിപ്പൈന്‍സ്

ഡെങ്കിപ്പനിയെ നേരിടാന്‍ വ്യത്യസ്ത മാര്‍ഗം സ്വീകരിക്കുകയാണ് ഫിലിപ്പൈന്‍സ്. തലസ്ഥാന നഗരമായ മനിലയുടെ പ്രാന്തപ്രദേശങ്ങളായ മലയോര മേഖലകളിലാണ് അസാധാരണമായ ഈ നീക്കം നടക്കുന്നത്.

മലയോര നഗരമായ മന്‍ഡലുയോങ് മേഖലയില്‍ ആണ് കൊതുക് വേട്ടയ്ക്ക് ഒരുങ്ങുന്നത്. സമീപ പ്രദേശമായ ക്യൂസണില്‍ ഡെങ്കിപ്പനി പടര്‍ന്നതാണ് മന്‍ഡലുയോങ് അധികൃതരെ മുന്‍കരുതലെടുക്കാന്‍ പ്രേരിപ്പിച്ചത്. രാജ്യത്തെ എട്ടോളം മേഖലകളിലാണ് കൊതുകുജന്യ രോഗമായ ഡെങ്കിപ്പനി പടര്‍ന്നുപിടിച്ചിരിക്കുന്നത്.

ഈ വര്‍ഷം ഇതുവരെ 28,234 ഡെങ്കിപ്പനി കേസുകളാണ് ഫിലിപ്പൈന്‍സില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 40 ശതമാനം വര്‍ധനയാണിത്. ക്യൂസണില്‍ ഇതിനോടകം പത്ത് മരണങ്ങളാണ് രോഗ ബാധയെ തുടര്‍ന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നഗരത്തില്‍ മാത്രം 1,769 പേര്‍ക്ക് രോഗ ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡെങ്കിപ്പനിയെ പ്രതിരോധിക്കാന്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും കനാല്‍ ഉള്‍പ്പെടെ വൃത്തിയാക്കി ശുചിത്വ ക്യാംപയിന്‍ എന്നിവയും സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ്പ തിനായിത്തോളം പേര്‍ താമസിക്കുന്ന പ്രദേശത്ത് കൊതുക് പിടിത്ത ക്യാംപയിന്‍ സംഘടിപ്പിച്ചിരിക്കുന്നത്.

രോഗ പടര്‍ച്ച തടയുക എന്നതാണ് കൊതുക് പിടിത്തം കൊണ്ട് ലക്ഷ്യമാക്കുന്നത്. കൊതുകകളെയോ, കൊതുക് ലാര്‍വകളെയോ നശിപ്പിക്കുന്നവര്‍ക്ക് അഞ്ച് എണ്ണത്തിന് ഒരു ഫിലിപ്പൈന്‍ പെസോ എന്ന നിലയില്‍ പാരിതോഷികമാണ് ലഭിക്കുകയെന്ന് പ്രദേശത്തെ ഗ്രാമ പ്രമുഖന്‍ കാര്‍ലിറ്റോ സെര്‍ണല്‍ പറയുന്നു.

എന്നാല്‍, പദ്ധതി തിരിച്ചടിയുണ്ടാക്കുമെന്നാണ് മറ്റൊരു വിഭാഗത്തിന്റെ വാദം. പാരിതോഷികം ലഭിക്കാന്‍ ജനങ്ങള്‍ കൊതുക് വളര്‍ത്താന്‍ ശ്രമിക്കുമെന്നാണ് വിമര്‍ശകര്‍ പറയുന്നത്. എന്നാല്‍, ക്യാംപയിന്‍ തുടങ്ങിയതിന് പിന്നാലെ നഗര മേഖലയില്‍ കൊതുക് വേട്ടക്കാരുടെ തിരക്ക് രൂപം കൊണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 45 ഡാര്‍ക്ക് മൊസ്‌കിറ്റോ ലാര്‍വകളുമായി എത്തിയ തനിക്ക് ഒമ്പത് പെസോ അധികൃതര്‍ അനുവദിച്ചെന്ന് 64 കാരനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പറയുന്നു. കൊതുക് വേട്ടയ്ക്ക് പുറമെ തവളകളെ ഇറക്കിയും മറ്റ് ശാസ്ത്രീയ മാര്‍ഗങ്ങള്‍ പരീക്ഷിച്ചും രോഗ വാഹികളായ കൊതുകളെ നശിപ്പിക്കാനാണ് ക്യൂസണ്‍ അധികാരികളുടെ ശ്രമം

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: