തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടേത് സ്വാഭാവിക മരണമാണെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പുറത്തുവന്നിട്ടുള്ള പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം മരണത്തിൽ അസ്വാഭാവികത ഒന്നും കണ്ടെത്താനായില്ല. ഇന്ന് രാവിലെയാണ് കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്തത്. തുടർന്ന് പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഗോപൻ സ്വാമിയുടെ ഭാര്യയും രണ്ട് മക്കളും നൽകിയ ഹർജിയിൽ കല്ലറ പരിശോധിക്കാനുള്ള ഉത്തരവ് ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് പോലീസ് നടപടികൾ ആരംഭിച്ചത്.
അതേസമയം, ഗോപൻ സ്വാമിയുടെ മൃതദേഹം ഇന്ന് തന്നെ വിട്ടുനൽകുമെന്ന് പോലീസ് അറിയിച്ചു. പഴയ കല്ലറയിൽ തന്നെ മൃതദേഹം സംസ്കരിക്കുന്നതിന് തടസ്സമില്ലെന്ന് ഡിവൈഎസ്പി എസ് ഷാജി പറഞ്ഞു. ഒരു വാർത്താ ചാനലിനോട് പ്രതികരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മൃതദേഹം ബന്ധുക്കൾ സ്വീകരിക്കുമെന്നും കുടുംബത്തിൻ്റെ ആഗ്രഹം അതാണെങ്കിൽ പഴയ കല്ലറയിൽ തന്നെ മൃതദേഹം അടക്കം തടസ്സമില്ലെന്നും ഡിവൈഎസ്പി വ്യക്തമാക്കി.
കല്ലറയിൽ ഇനി പരിശോധന നടത്തേണ്ട സാഹചര്യമില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ആവശ്യമെങ്കിൽ കുടുംബത്തിൻ്റെ മൊഴി വീണ്ടും രേഖപ്പെടുത്തും. രാവിലെ കല്ലറയുടെ സ്ലാബ് മാറ്റി ഗോപൻ സ്വാമിയുടെ മൃതദേഹം കണ്ടെത്തി. ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. നെഞ്ച് വരെ പൂജാദ്രവ്യങ്ങൾ മൂടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഗോപൻ സ്വാമിയുടെ മൃതദേഹം അഴുകിയിരുന്നില്ലെന്ന് കല്ലറ പൊളിക്കാൻ സാക്ഷിയായ നെയ്യാറ്റിൻകര കൗൺസിലർ പ്രസന്ന കുമാർ നേരത്തെ വെളിപ്പെടുത്തിയിരുന്നു. കല്ലറയിൽ കർപ്പൂരത്തിൻ്റെ ഗന്ധമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. മൃതദേഹത്തിൻ്റെ മുഖം തിരിച്ചറിയാൻ കഴിയുന്ന നിലയിലാണെന്നും പ്രസന്നകുമാർ വെളിപ്പെടുത്തി. ജനപ്രതിനിധി എന്ന നിലയിൽ പ്രസന്ന കുമാറിൻ്റെ കൂടി സാന്നിധ്യത്തിലായിരുന്നു കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുത്തത്.
