മുംബൈ: പീഡന ശ്രമം എതിർത്ത യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരന് ശിക്ഷ വിധിച്ച് കോടതി. ഏഴ് വര്‍ഷം തടവ് ശിക്ഷയാണ് വിചാരണ കോടതി വിധിച്ചത്. എട്ട് വർഷം മുൻപ് നടന്ന സംഭവത്തിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. 2017 ഏപ്രിലിലായിരുന്നു കേസിനാസ്പദമായ സംഭവം. രാജ ചന്ദ്രദീപ് സാബു എന്ന സെക്യൂരിറ്റി ജീവനക്കാരനെയാണ് കോടതി ശിക്ഷിച്ചത്. അന്ധേരിയിലെ വനിതാ റെസിഡന്‍സ് സൊസൈറ്റിയുടെ വാച്ച് മാനായി ജോലി ചെയ്യുകയായിരുന്നു ഇയാൾ.
സംഭവം നടന്ന ദിവസം അമ്മയും യുവതിയും മാത്രമുള്ള സമയത്ത് വീട്ടിലെത്തിയ പ്രതി വീടിനകത്ത് കടന്ന് യുവതിയെ കയറിപ്പിടിക്കുകയായിരുന്നു. പ്രതിരോധിച്ച യുവതി പുറത്തേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാൽ പ്രതി മുറി അകത്ത് നിന്ന് പൂട്ടി. സ്വയ രക്ഷക്കായി യുവതി കത്തിയെടുത്തു. എന്നാല്‍ രാജ ചന്ദ്രദീപ് കത്തി പിടിച്ച് വാങ്ങി യുവതിയുടെ വസ്ത്രങ്ങള്‍ വലിച്ചു കീറി വയറില്‍ രണ്ട് തവണ കുത്തുകയായിരുന്നു.
ബഹളം കേട്ട് സമീപവാസികള്‍ സ്ഥലത്തെത്തി ആളെക്കൂട്ടി. യുവതിയുടെ ഭര്‍ത്താവിന്‍റെ സഹോദരനും സുഹൃത്തുക്കളും പ്രതിയെ കീഴടക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് വിവരമറിയിച്ചതോടെ പോലീസെത്തി പ്രതിയെ പിടികൂടുകയായിരുന്നു. പ്രതി ആക്രമണം നടത്തിയ സമയത്ത് മദ്യ ലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പീഡന ശ്രമം ചെറുക്കാനും സ്വയ രക്ഷയ്ക്കും വേണ്ടിയാണ് താന്‍ കത്തിയെടുത്തതെന്ന് യുവതി പോലീസിനോട് പറഞ്ഞു. തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതി കുറ്റം ചെയ്തതായി കണ്ടെത്തി. കൊല്ലണം എന്ന ഉദ്ദേശത്തിൽ തന്നെയാണ് പ്രതി യുവതിയുടെ ശരീരത്തിൽ ആഴത്തില്‍ മുറിവേല്‍പ്പിച്ചതെന്ന് അഡീഷണൽ സെഷൻസ് ജഡ്ജി എ.എ കുൽക്കർണി തന്‍റെ ഉത്തരവിൽ നിരീക്ഷിച്ചു
