ബെംഗളൂരു: പിതാവിനെ തലക്കടിച്ചുകൊന്ന മകൻ അറസ്റ്റിൽ. മൈസൂരു പെരിയപട്ടണ കൊപ്പ ഗ്രാമത്തിലെ ആനപ്പ (55) ആണ് മരിച്ചത്. മകൻ പാണ്ഡു (32) വിനെ ബൈലക്കുപ്പ പൊലീസ് അറസ്റ്റ് ചെയ്തു. 30 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ വേണ്ടിയായിരുന്നു കൊലപാതകം. കഴിഞ്ഞ ദിവസമാണ് ആനപ്പയെ ഗുലേഡല്ല വനത്തിനു സമീപത്തെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മകൻ ചെയ്ത കൊടുംക്രൂരത പുറത്തുവന്നത്.
പോസ്റ്റ്‌മോർട്ടം നടത്തിയപ്പോഴാണ് കൊലപാതകമെന്ന് കണ്ടെത്തിയത്. തുടർന്ന് ബന്ധുക്കളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പാണ്ഡുവിന്റെ പങ്ക് പുറത്തുവന്നത്. ആനപ്പയെ ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ച ശേഷം മരിച്ചെന്ന് ഉറപ്പായപ്പോൾ റോഡരികിൽ ഉപേക്ഷിക്കുകയായിരുന്നു.

