കൊല്ലം: കുണ്ടറയിൽ റെയിൽ പാളത്തിൽ ടെലിഫോൺ പോസ്റ്റ് കണ്ടെത്തിയ സംഭവത്തിൽ പിടിയിലായ പ്രതികളുടെ മൊഴി പുറത്ത്. ‘പോസ്റ്റ് മുറിച്ച് ആക്രിയാക്കി വിറ്റ് പണമാക്കുകയായിരുന്നു ഉദ്ദേശ്യമെന്നും അതിനുവേണ്ടിയാണ് പോസ്റ്റ് പാളത്തിൽ കൊണ്ടുപോയി വച്ചതെന്നും’ പ്രതികൾ പൊലീസിനോട് പറഞ്ഞതായി വിവരം. ട്രെയിൻ കടന്നുപോകുമ്പോള്‍ പോസ്റ്റ് മുറിയുമെന്ന ധാരണയിലാണ് കൊണ്ടുവച്ചതെന്നും പിടിയിലായവർ പറഞ്ഞു.കുണ്ടറ സ്വദേശി രാജേഷ്, പെരുമ്പുഴ സ്വദേശി അരുൺ എന്നിവരാണ് പിടിയിലായത്.
മുൻപും ഇവർക്കെതിരെ ക്രിമിനൽ കേസുകൾ ഉള്ളതായി പൊലീസ് അറിയിച്ചു. ഒരാൾക്കെതിരെ 11 ക്രിമിനൽ കേസുകളും മറ്റൊരാൾക്കെതിരെ 5 ക്രിമിനൽ കേസുകളുമുണ്ട്. കുണ്ടറ സ്വദേശി രാജേഷ്, പെരുമ്പുഴ സ്വദേശി അരുൺ എന്നിവരെ വിശദമായി ചോദ്യം ചെയ്തു വരുകയാണെന്ന് കൊല്ലം റൂറൽ എസ്പി സാബു മാത്യു അറിയിച്ചു.
കുണ്ടറയിൽ ഇന്ന് പുലർച്ചെ രണ്ടിനാണ് റെയിൽ പാളത്തിനു കുറുകെ ടെലിഫോൺ പോസ്റ്റ് കണ്ടെത്തിയത്. എഴുകോൺ പൊലീസ് എത്തിയാണ് പോസ്റ്റ് നീക്കം ചെയ്തത്. തുടർന്ന് നടത്തിയ പരിശോധനയിൽ സമീപത്തെ സിസിടിവിയിൽ നിന്ന് രണ്ട് പേരുടെ ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ഇവരാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്.