ഡൽഹി: കോളേജുകളിലെ ജാതിവിവേചനം ഗുരുതരമായ പ്രശ്നമാണെന്നും അത് അവസാനിപ്പിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു. വിഷയത്തിൽ ഇടപെടാൻ തയ്യാറെന്നും കൃത്യമായ മാനദണ്ഡങ്ങളും നിയമങ്ങളും ഈ വിഷയത്തിൽ ഉണ്ടാകേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് സൂര്യ കാന്തും ഉജ്ജൽ ഭുയനും അടങ്ങിയ ബെഞ്ചാണ് വിഷയം പരിഗണിച്ചത്.
ജാതിവിവേചനം നേരിട്ടത് മൂലം ഹൈദരാബാദിൽ ആത്മഹത്യാ ചെയ്ത രോഹിത് വെമുലയുടെയും മുംബൈയിലെ യുവ ഡോക്ടർ പായൽ തദ്‌വിയുടെയും അമ്മമാർ നൽകിയ ഹർജികൾ പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ പരാമർശം.
അതേസമയം യുജിസിയോട് എല്ലാ കോളേജുകളിലും ജാതിവിവേചനം ഇല്ലാതെയാക്കാൻ നിയമവിജ്ഞാപനം ഇറക്കാനും ബെഞ്ച് ആവശ്യപ്പെട്ടു. വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ അഭിപ്രായവും ബെഞ്ച് ചോദിച്ചിട്ടുണ്ട്. കൂടാതെ കോളേജുകളിൽ നിന്ന് ഉയർന്നുവന്നിട്ടുള്ള ഇത്തരം ജാതിവിവേചനങ്ങളുടെ പരാതികൾ പരസ്യമാക്കണമെന്നും സുപ്രീം കോടതി ആവ്യശ്യപ്പെട്ടു.