ന്യൂഡൽഹി: അന്തരിച്ച സിപിഎം നേതാവ് എംഎം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ പഠനത്തിന് കൈമാറാനുള്ള തീരുമാനത്തിനെതിരെ മകൾ ആശാ ലോറൻസ് നൽകിയ അപ്പീൽ സുപ്രീം കോടതി തള്ളി. എല്ലാവശങ്ങളും പരിഗണിച്ചാണ് മൃതദേഹം മെഡിക്കൽ കോളജിന് കൈമാറാൻ ഹൈക്കോടതി ഉത്തരവിട്ടതെന്ന് ജസ്റ്റിസ് ഋഷികേശ് റോയ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ക്രിസ്തുമത വിശ്വാസിയായ ഒരാൾക്ക് മൃതദേഹം മെഡിക്കൽ പഠനത്തിന് നൽകുന്നതിന് വിലക്ക് ഒന്നുമില്ലല്ലോയെന്നും സുപ്രീം കോടതി ചോദിച്ചു. മൃതദേഹം മെഡിക്കൽ പഠനത്തിന് കൈമാറാനുള്ള ഹൈക്കോടതി ഉത്തരവിൽ ഒരു പിഴവും ഉണ്ടായിട്ടില്ലെന്നും എല്ലാവശങ്ങളും പരിശോധിച്ച ശേഷമാണ് ഹൈക്കോടതിയുടെ നടപടിയെന്നും ചൂണ്ടിക്കാട്ടിയാണ് ആശ ലോറൻസിന്റെ അപ്പീൽ സുപ്രീംക്കോടതി തള്ളിയത്.
അഭിഭാഷകരായ ടോം ജോസഫും കൃഷ്ണനുണ്ണിയുമാണ് ആശയ്ക്ക് വേണ്ടി ഹാജരായത്. ലോറൻസിന്റെ മൃതദേഹം മെഡിക്കൽ പഠനത്തിന് കൈമാറുകയെന്നത് രാഷ്ട്രീയ തീരുമാനമാണെന്നായിരുന്നു ആശയുടെ ഹർജിയിൽ പറഞ്ഞത്. സിപിഎമ്മിനെ എതിർകക്ഷിയാക്കിയായിരുന്നു ഹർജി. പിതാവിന്റെ സംസ്‌കാരം മതപരമായ ചടങ്ങുകളോടെ നടത്തണമെന്നായിരുന്നു ആശ ലോറൻസിന്റെ ആവശ്യം.
