തിരുവനന്തപുരം: ഉത്സവപ്പിരിവ് നൽകാത്തതിനെ തുടർന്ന് കുട്ടികളുടെ അരങ്ങേറ്റം വിലക്കി ക്ഷേത്രം ഭാരവാഹികൾ. നെയ്യാറ്റിൻകര ചെങ്കൽ കാരിയോട് ഭദ്രകാളി ദേവീ ക്ഷേത്രത്തിലാണ് സംഭവം. ഉത്സവത്തോടനുബന്ധിച്ച് അരങ്ങേറ്റത്തിന് ഒരുങ്ങിയ കുട്ടികളെ മടക്കി അയക്കുകയായിരുന്നു. അരങ്ങേറ്റത്തിന്റെ സമയമായപ്പോളാണ് കുട്ടികളോട് പരിപാടി അവതരിപ്പിക്കാൻ സാധ്യമല്ലെന്ന് ഭാരവാഹികൾ പറഞ്ഞത്. ഇതോടെ കുട്ടികൾ കണ്ണീരോടെ മടങ്ങുകയായിരുന്നു. ഉത്സവ പിരിവ് നൽകാത്ത രണ്ട് കുട്ടികളെയാണ് വിലക്കിയത്. കുട്ടിയുടെ കുടുംബം 5000 രൂപ നൽകാത്തതിലെ വൈരാഗ്യമാണ് വിലക്കിന് പിന്നിലെന്നാണ് ആരോപണം. 20 കുട്ടികളാണ് അരങ്ങേറ്റത്തിന് എത്തിയത്.
പിരിവ് നൽകിയില്ലെന്ന കാരണത്താൽ കുട്ടികളോട് ഇത്തരത്തിൽ ചെയ്യുന്നത് ക്രൂരതയാണെന്ന് മറ്റ് കുട്ടികളുടെ മാതാപിതാക്കൾ രോക്ഷം പ്രകടിപ്പിച്ചു. അരങ്ങേറ്റം നടത്താൻ സാധിക്കില്ലെന്ന് നേരത്തെ അറിയാമായിരുന്നുവെന്നും നൃത്താധ്യാപിക ചോദ്യം ചെയ്തതിൽ കമ്മിറ്റി ഭാരവാഹികൾ മോശമായി പെരുമാറിയെന്നും ആരോപണമുണ്ട്. ക്ഷേത്രം ഭാരവാഹികൾ മദ്യപിച്ചിരുന്നുവെന്ന് അധ്യാപിക ഷെർലി പറഞ്ഞു. സ്ത്രീയാണെന്ന പരിഗണനപോലും തരാതെ അത്രയും മോശമായ രീതിയിലാണ് അവർ സംസാരിച്ചതെന്നും ഷെർലി കൂട്ടിച്ചേർത്തു. കുട്ടികൾ നിരാശയോടെ മടങ്ങിയതിൽ തനിക്ക് സങ്കടമുണ്ടെന്നും ഷേർലി പറയുന്നു. മറ്റൊരു ക്ഷേത്രത്തിലേയ്ക്ക് പരിപാടി മാറ്റിവെയ്ക്കാനാണ് നിലവിലെ തീരുമാനം.
