തിരുവനന്തപുരം: കണിയാപുരത്ത് യുവതിയെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന നിഗമനത്തിൽ പോലീസ്. കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. വസ്ത്രം ഉണക്കാൻ കെട്ടിയിരുന്ന കയർ പൊട്ടിച്ചെടുത്താണ് കൃത്യം നടത്തിയിരിക്കുന്നത്. മരിച്ച യുവതിയുടെ മൃതദേഹത്തിൽ മാലയും കമ്മലും ഉണ്ടായിരുന്നില്ല. മൊബൈൽ ഫോണും കണ്ടെത്താൻ കഴിഞ്ഞില്ല. തഹസീൽദാരുടെ സാന്നിദ്ധ്യത്തിൽ ഇൻക്വസ്റ്റ് നടത്തി. അതേസമയം പ്രതി തമിഴ്നാട്ടിലേക്ക് കടന്നുവെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പരിശോധന തമിഴ്നാട്ടിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.
ഇന്നലെയാണ് കണിയാപുരം കരിച്ചാറയിൽ വീട്ടിനുള്ളിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. കണിയാപുരം കണ്ടൽ നിയാസ് മൻസിലിൽ ഷാനു എന്ന വിജിയെയാണ് വീട്ടിനുള്ളിലെ ഹാളിലെ തറയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വൈകീട്ട് അഞ്ചരയോടെ സ്കൂൾ വിട്ട് വീട്ടിലെത്തിയ കുട്ടികളാണ് മൃതദേഹം കണ്ടത്. ആദ്യ ഭർത്താവ് മരിച്ച വിജി കുറച്ചുനാളായി തമിഴ്നാട് സ്വദേശിയായ രങ്കനുമായി ഒരുമിച്ച് താമസിക്കുകയായിരുന്നു. സംഭവശേഷം ഹോട്ടൽ ജീവനക്കാരനായ രങ്കനെ കാണാനില്ല. ഇന്ന് രാവിലെ 8.30 ഓടെ ഷിജിയുടെ കുട്ടികൾ സ്കൂളിൽ പോകുമ്പോൾ ഇരുവരും വീട്ടിലുണ്ടായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. കൊലപാതകമാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. രങ്കനായി പൊലീസ് തെരച്ചിൽ തുടരുകയാണ്.
