Headlines

യുവതിയെ നഗ്നയാക്കി പണം തട്ടിയെടുത്തു

മുംബൈ: കള്ളപ്പണം വെളുപ്പിക്കല്‍ കേസ് എന്ന വ്യാജേന മുംബൈയില്‍ ഡിജിറ്റല്‍ അറസ്റ്റിനിടെ 26കാരിയെ നഗ്‌നയാക്കി 1.7 ലക്ഷം രൂപ തട്ടിയെടുത്തു. ബോറിവാലി ഈസ്റ്റില്‍ താമസിക്കുന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന യുവതിയാണ് തട്ടിപ്പിന് ഇരയായത്. നവംബര്‍ 19നായിരുന്നു സംഭവം. ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തിയായിരുന്നു തട്ടിപ്പ്.

ജയിലില്‍ കഴിയുന്ന ജെറ്റ് എയര്‍വേയ്സിന്റെ സ്ഥാപക ചെയര്‍മാന്‍ നരേഷ് ഗോയലുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിന്റെ അന്വേഷണത്തിനിടെ യുവതിയുടെ പേരും അന്വേഷണസംഘത്തിനു ലഭിച്ചെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. തട്ടിപ്പുകാര്‍ യുവതിയെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. സംഭാഷണം പിന്നീട് വിഡിയോ കോളിലേക്ക് മാറുകയും അവള്‍ ഡിജിറ്റല്‍ അറസ്റ്റിലാണെന്ന് പറയുകയും ചെയ്തു. ചോദ്യം ചെയ്യല്‍ തുടരാന്‍ ഒരു ഹോട്ടല്‍ മുറി ബുക്ക് ചെയ്യാന്‍ തട്ടിപ്പുകാര്‍ യുവതിയോട് ആവശ്യപ്പെട്ടു.

ഒരു ഹോട്ടലില്‍ മുറിയെടുത്ത് ചെക്ക് ഇന്‍ ചെയ്തപ്പോള്‍ അക്കൗണ്ട് വിശദാംശങ്ങള്‍ പരിശോധിക്കാന്‍ 1,78,000 രൂപ ട്രാന്‍സ്ഫര്‍ ചെയ്യണമെന്ന് തട്ടിപ്പുകാര്‍ പറഞ്ഞു. ബോഡി വെരിഫിക്കേഷന്‍ ആവശ്യമാണെന്നു പറഞ്ഞ സംഘം വിഡിയോ കോളിനിടെ വസ്ത്രവും അഴിപ്പിച്ചു.

പിന്നീട് താന്‍ കബളിപ്പിക്കപ്പെട്ടുവെന്നു മനസിലാക്കിയ യുവതി പൊലീസിനെ സമീപിക്കുകയും പരാതി നല്‍കുകയുമായിരുന്നു. ടെക്സ്റ്റൈല്‍ ഭീമനായ വര്‍ധമാന്‍ ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ശ്രീ പോള്‍ ഓസ്വാളില്‍ നിന്ന് 7 കോടി രൂപ തട്ടിയെടുക്കാന്‍ നേരത്തെ നരേഷ് ഗോയലിന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ് നടന്നിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: