ഒറ്റപ്പാലം: നാടും നഗരവും തെരുവ് നായകളുടെ വിഹാര കേന്ദ്രങ്ങളായി മാറുകയാണ്. നായകളുടെ വംശവർധനവ് നിയന്ത്രിക്കാൻ സർക്കാർ നടപ്പാക്കിയ എ.ബി.സി( ആനിമൽ ബർത്ത് കൺട്രോൾ) പദ്ധതി കൊണ്ട് കാര്യമായ പ്രയോജനമൊന്നും ഇതുവരെ നേടാനായിട്ടില്ല. 36 വാർഡുകളുള്ള ഒറ്റപ്പാലം നഗരസഭയിൽ ഡിസംബറിൽ വന്ധ്യംകരണത്തിന് വിധേയമാക്കിയത് 19 തെരുവുനായ്ക്കളെ മാത്രണ്. ഒരു വാർഡിലെ മുഴുവൻ തെരുവുനായകളുടെ കണക്കെടുത്താൽ തന്നെ ഇതിന്‍റെ പല മടങ്ങ് വരും. മറ്റു തദ്ദേശ സ്ഥാപനങ്ങളെടുത്താലും സ്ഥിതി സമാനമാണ്. ചെർപ്പുളശ്ശേരിയിൽ 36 ഉം അമ്പലപ്പാറയിൽ 26 ഉം ചളവറയിൽ 37 ഉം ഉൾപ്പടെ 116 നായകളെയാണ് ഡിസംബറിൽ വന്ധ്യംകരണത്തിന് വിധേയമാക്കിയത്.
വന്ധ്യംകരണത്തിന് ശേഷം നായകളെ അതാത് തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് കീഴിലുള്ള ഷെൽറ്ററുകളിൽ പാർപ്പിക്കണമെന്ന നിബന്ധന കടലാസിൽ ഒതുങ്ങി. മേഖലയിലെ ഒരു തദ്ദേശ ഭരണ സ്ഥാപനത്തിന് കീഴിലും ഇത്തരത്തിൽ നായകളെ പാർപ്പിക്കാൻ ഷെൽട്ടറുകൾ നിലവിലില്ല. ഇതുമൂലം വന്ധ്യംകരിച്ച നായകളെ പൊതുസ്ഥലത്ത് കൊണ്ടുവിടുകയാണ്. ദൂര ദിക്കുകളിൽ തിരികെ എത്തിക്കാനുള്ള അധ്വാനം കണക്കിലെടുത്ത് ഒറ്റപ്പാലത്തിന്റെ വിവിധ പ്രദേശങ്ങളിൽ കൊണ്ടുവിടുന്നു എന്ന ആക്ഷേപം നേരത്തെ തന്നെ ഉണ്ട്. ഷെൽട്ടറുകൾ സ്ഥാപിക്കാൻ സ്വകാര്യ വ്യക്തികൾ തയാറാണെങ്കിലും അനുമതിയെക്കുറിച്ചുള്ള ആശങ്കയാണ് ഇതിൽനിന്ന് പിന്തിരിപ്പിക്കുന്നതെന്നാണ് സൂചന.
ഒറ്റപ്പാലം, പട്ടാമ്പി താലൂക്കുകളിൽ നിന്ന് പിടികൂടുന്ന തെരുവുനായകളെ വന്ധ്യംകരിക്കാനുള്ള ഏക സംവിധാനം ഒറ്റപ്പാലം മൃഗാശുപത്രിയാണ്. കച്ചവട സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന മാർഗം തടസ്സപ്പെടുത്തി നായകളുടെ സംഘങ്ങൾ നിലയുറപ്പിക്കുന്നത് ഭീഷണിയായി മാറുന്നുണ്ടെന്നു വ്യവസായികൾ പറഞ്ഞു. അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ കഴിഞ്ഞ ദിവസം ഒറ്റപ്പാലം സബ് കലക്ടർക്ക് പരാതി നൽകിയിരുന്നു. മേഖലയിൽ ഉടനീളം നായകളുടെ ആക്രമണത്തിൽ പരിക്കേൽക്കുന്നത് പുതുമയില്ലാത്ത സംഭവമായി മാറിയിരിക്കുകയാണ്. കടിയേറ്റ രോഗിയുമായി ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിയാൽ കുത്തിവെപ്പിന് മരുന്നില്ലാത്തതാണ് മറ്റൊരു ദുരിതം. താരതമ്യേന വില കൂടുതലുള്ള മരുന്നായതിനാൽ അപൂർവമായി മാത്രമാണ് വിതരണം നടക്കുന്നതെന്നാണ് പ്രതിസന്ധിക്ക് കാരണമായി ആശുപത്രി അധികൃതർ ചൂണ്ടിക്കാട്ടുന്നത്.
