തിരുവനന്തപുരം: മീനാങ്കൽ വിതുര റോഡിലെ പന്നിക്കുഴി മണ്ണാത്തിപ്പാറ ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം ഭീതി പരത്തുകയാണ്. വനം വകുപ്പ് ജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കി കാട്ടാന ഭീഷണിക്ക് ശാശ്വത പരിഹാരം ഉണ്ടാകണമെന്ന് എ ഐ ടി യു സി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ വനംവകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടു.
ആര്യനാട് വിതുര പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ പന്നിക്കുഴി മണ്ണത്തിപാറ വഴി സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണ് വാഹനത്തിലും കാൽനടയായും ഇതുവഴി സഞ്ചരിക്കുന്നത്. നിരവധി വീടുകളും ജനവാസവും ഉള്ള ഇവിടെ ദൈനംദിനം ആനക്കൂട്ടം ഇറങ്ങി ജനങ്ങളുടെ സ്വൈരജീവിതം തകർത്തിരിക്കുകയാണ്. രാത്രിയിലും പകലും ആനകൾ ഇറങ്ങി കാർഷികവിളകളും വ്യാപകമായി നശിപ്പിക്കപ്പെട്ടിരിക്കുകയാണ്.
വനം വകുപ്പ് കിടങ്ങുകളും കമ്പിവേലിയും സ്ഥാപിച്ച് ആവശ്യമായ മുൻകരുതലുകൾ എടുക്കണം ആർആർടി ഫോഴ്സിന്റെ സ്ഥിരം സാന്നിധ്യവും ഇടപെടലുകളും ഈ പ്രദേശത്ത് ഉണ്ടാകണം. ജനങ്ങൾക്ക് നിർഭയമായി ജീവിക്കാനും സഞ്ചരിക്കുവാനുള്ള അടിയന്തര നടപടികൾ ഉണ്ടാകണമെന്ന് മീനാങ്കൽ കുമാർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

