തിരുവനന്തപുരം: ചാനൽ ചർച്ച നടക്കുന്നതിനിടെ തിരുവനന്തപുരം ജില്ലാ കളക്ടറെ വിമർശിച്ച ജോയിന്റ് കൗൺസിൽ നേതാവിന് കാരണം കാണിക്കൽ നോട്ടീസ് നൽകി. ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിങ്കലിനാണ് റെവെന്യു പ്രിൻസിപ്പൽ സെക്രട്ടറി നോട്ടീസ് നൽകിയത്. സംഭവത്തിൽ പ്രതിഷേധിച്ച് എല്ലാ ജില്ലകളിലെയും കളക്ടറേറ്റിലേയ്ക്ക് നാളെ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കാനാണ് ജോയിന്റ് കൗൺസിലിന്റെ തീരുമാനം.
തിരുവനന്തപുരം ജില്ല ജനറൽ ആശുപത്രിയിൽ ഒ.പി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ കലക്ടർ ജെറോമിക് ജോർജ് കുഴിനഖ ചികിത്സക്കായി വീട്ടിലേക്ക് വിളിച്ചുവരുത്തിയതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയർന്നിരുന്നു. ഇതിനെതിരെ കെ.ജി.എം.ഒ അടക്കം രംഗത്തെത്തിയിരുന്നു. ഈ വിഷയത്തിൽ നടന്നത്തിയ ചാനൽ ചർച്ചയിലാണ് ജയചന്ദ്രൻ കല്ലിങ്കൽ കലക്ടറെ വിമർശിച്ചത്. ഒരു തഹസിൽദാർക്ക് അവധി നിഷേധിച്ചതടക്കമുള്ള ആരോപണവും ജയചന്ദ്രൻ ചാനൽ ചർച്ചയിൽ ഉന്നയിച്ചിരുന്നു.
തനിക്കെതിരായ നടപടി വൈകാരികമായ പ്രതികരണമാണെന്ന് ജോയിൻ്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിങ്കൽ പ്രതികരിച്ചു. തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തയിട്ടില്ല. സർവീസ് സംഘടന നേതാവ് എന്ന നിലയിൽ തന്റെ കർത്തവ്യം നിറവേറ്റുകയായിരുന്നുവെന്നും ജയചന്ദ്രൻ പറഞ്ഞു.

