തിരുവനന്തപുരം അമ്പൂരിയിൽ ലഹരി സംഘത്തിൻ്റെ ഗുണ്ടാ ആക്രമണം; പാസ്റ്റർക്ക് വെട്ടേറ്റു

തിരുവനന്തപുരത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ലഹരിസംഘം; പാസ്റ്റർക്ക് വെട്ടേറ്റുPublished 4
തിരുവനന്തപുരം വെള്ളറട അമ്പൂരിയില്‍ ലഹരി സംഘത്തിന്റെ ഗുണ്ടാ ആക്രമണം. കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാരി സരിതയെ നടുറോഡില്‍ വെച്ച് മര്‍ദ്ദിച്ചു. രക്ഷിക്കാനെത്തിയ ഭര്‍ത്താവ് രതീഷിനും മറ്റ് ജീവനക്കാര്‍ക്കും മര്‍ദ്ദനമേറ്റു. അമ്പൂരി സ്വദേശിയായ പാസ്റ്ററേയും സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചു.


ഇന്നലെ രാത്രിയിലാണ് സംഭവം. രാത്രി ഒന്‍പത് മണിമുതല്‍ 11 മണി വരെയുള്ള രണ്ടുമണിക്കൂര്‍ നേരം ഗുണ്ടകള്‍ റോഡില്‍ അഴിഞ്ഞാടി എന്നാണ് റിപ്പോര്‍ട്ടുകള്‍. റോഡിലൂടെ പോകുന്നവരെയാണ് ഇവര്‍ ആക്രമിച്ചത്. ഒരു പ്രകോപനവുമില്ലാതെയായിരുന്നു ആക്രമണം.

ഒരു വീടിന്റെ ജനൽച്ചില്ലുകൾ തകർക്കുകയും ഇരുചക്രവാഹനങ്ങൾ മറിച്ചിടുകയും ചെയ്തു. പണം അപഹരിച്ചതായും നാട്ടുകാർ പറഞ്ഞു. ബഹളം കേട്ട് പുറത്തിറങ്ങിയ വീട്ടുടമയെയും ഗുണ്ടാസംഘം ഭീഷണിപ്പെടുത്തി.


പാസ്റ്റര്‍ അടക്കമുള്ളവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി. പൊലീസ് ഉടന്‍ തന്നെ സംഭവസ്ഥലത്തെത്തി നടപടി സ്വീകരിക്കാതിരുന്നതില്‍ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഇന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് പൊലീസ് പറയുന്നത്.

അടുത്തിടെയാണ് കരമനയില്‍ അഖില്‍ എന്ന യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയത്. ഇതിന്റെ ഞെട്ടല്‍ വിട്ടുമാറും മുന്‍പാണ് തിരുവനന്തപുരം നഗരത്തില്‍ പരിഭ്രാന്തി സൃഷ്ടിച്ച് വീണ്ടും ലഹരി മാഫിയയുടെ ആക്രമണം ഉണ്ടായത്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: