തിരുവനന്തപുരം: തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം ഇനി മുതൽ സമ്പൂർണ സോളാർ സിസ്റ്റത്തിൽ പ്രവർത്തിക്കും. ഏഴ് കോടി രൂപയാണ് ആകെ നിർമാണ ചെലവ്. സൗരോജ്ജം സ്ഥാപിച്ചതിനൊപ്പം സ്റ്റേഡിയത്തിന്റെ അറ്റകുറ്റ പണികളും പൂർത്തിയാക്കിയിട്ടുണ്ട്. പാരമ്പര്യേതര ഊർജ്ജ ഉത്പാദനം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിന്‍റെ ഭാഗമായാണ് സ്റ്റേഡിയത്തിൽ സോളാർ പദ്ധതി കൊണ്ടുവന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നഗരമധ്യത്തിലെ സ്റ്റേഡിയത്തിന്‍റെ മേല്‍ക്കൂര നിറയെ സോളാര്‍ പാനലാണ്. കാണികൾക്ക് ഗ്യാലറിയില്‍ ഇനി വെയിലുകൊള്ളാതെ ഇരിക്കാം. ഒരു മെഗാവാട്ട് പദ്ധതിയില്‍നിന്ന് 6000 യൂണിറ്റ് വരെ വൈദ്യുതി ലഭിക്കും. 2020 ല്‍ തുടങ്ങിയ പദ്ധതി കരാറുകാരുടെ വീഴ്ചകൊണ്ടാണ് നീണ്ടുപോയത്.
1985 ലാണ് സ്റ്റേഡിയത്തില്‍ ഗ്യാലറി നിര്‍മിക്കുന്നത്. 16,000 പേര്‍ക്ക് ഇരിപ്പിടമുള്ള സ്റ്റേഡിയത്തില്‍ ഒട്ടേറെ ചാമ്പ്യന്‍ഷിപ്പുകള്‍ നടന്നിട്ടുണ്ട്. ആവശ്യമുള്ള വൈദ്യുതി കഴിഞ്ഞാല്‍ കെഎസ്ഇബി വഴി സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് വൈദ്യുതി നല്‍കാനാണ് സ്റ്റേഡിയത്തിന്‍റെ ഉടമസ്ഥാവകാശമുള്ള പൊലീസ് വകുപ്പിന്‍റെ തീരുമാനം.

