ഇടുക്കി: ലൗ ജിഹാദ് പരാമർശത്തിൽ ബിജെപി നേതാവ് പി സി ജോർജിനെതിരെ പരാതിയുമായി തൊടുപുഴ നിയോജക മണ്ഡലം പ്രസിഡൻറ് ബിലാൽ സമദ്. കേരളത്തിൽ ഒരു കേസ് പോലും ലൗ ജിഹാദിൻ്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടില്ല. പി സി ജോർജ് നടത്തുന്നത് കള്ള പ്രചരണം ആണെന്നും ബിലാൽ സമദ് തൊടുപുഴ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
കേരളത്തിൽ ലൗ ജിഹാദ് വർദ്ധിക്കുന്നതായി പി ജോർജിൻ്റെ പ്രസ്താവന. മീനച്ചിൽ താലൂക്കിൽ മാത്രം 400 കുട്ടികളെ ലൗ ജിഹാദിലൂടെ നഷ്ടപ്പെട്ടു. 41 പേരെ മാത്രമാണ് തിരികെ കിട്ടിയത്. ക്രിസ്ത്യാനികൾ 24 വയസിന് മുമ്പ് കുട്ടികളെ കല്യാണം കഴിപ്പിക്കാൻ തയ്യാറാകണം. യാഥാർത്ഥ്യം മനസിലാക്കി രക്ഷിതാക്കൾ പെരുമാറണമെന്നും പി സി ജോർജ് പ്രസംഗത്തിൽ പറഞ്ഞു. കഴിഞ്ഞ ദിവസം ഈരാറ്റുപേട്ടയിൽ പിടികൂടിയ സ്ഫോടക വസ്തുക്കൾ കേരളം മുഴുവൻ കത്തിക്കാനുള്ളതുണ്ട്. അത് എവിടെ കത്തിക്കാൻ ആണെന്നും അറിയാം, പക്ഷേ പറയില്ല. രാജ്യത്തിൻറെ പോക്ക് അപകടകരമായ നിലയിലാണെന്നും പി സി ജോർജ് പറഞ്ഞു. പാലായിൽ നടന്ന ലഹരി വിരുദ്ധ പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു പി സി ജോർജ്.
മതവിദ്വേഷ പരാമർശത്തിൽ ജാമ്യത്തിൽ കഴിയുന്ന പിസി ജോർജ്, കോടതിയുടെ കർമ്മ നിർദ്ദേശം നിലനിൽക്കെയാണ് വീണ്ടും വിവാദ പ്രസംഗം നടത്തിയത്. ഇക്കഴിഞ്ഞ ജനുവരി ആറിന് ഒരു ചാനൽ ചർച്ചയിൽ പി സി ജോർജ് നടത്തിയ പരാമർശത്തിനെതിരെയാണ് ഈരാറ്റുപേട്ട പൊലീസ് കേസെടുത്തത്.
