കൊല്ലം: കൊല്ലം ശക്തികുളങ്ങരയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് വെട്ടേറ്റു. ആക്രമണത്തിന് കാരണം കുടുംബപ്രശ്നമെന്നാണ് ലഭ്യമാകുന്ന വിവരം. ശക്തികുളങ്ങര സ്വദേശി രമണി, സഹോദരി സുഹാസിനി, സുഹാസിനിയുടെ മകൻ സൂരജ് എന്നിവർക്കാണ് വെട്ടേറ്റത്. രമണിയുടെ ഭർത്താവ് അപ്പുക്കുട്ടനാണ് (74) ഇവരെ വെട്ടിയത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് രാവിലെ എട്ടരയോടെ ശക്തികുളങ്ങരയിലെ രമണിയുടെ വീട്ടിൽ വെച്ചാണ് ആക്രമണമുണ്ടായത്. രമണിയും ഭർത്താവ് അപ്പുക്കുട്ടനും ഈ വീട്ടിലാണ് താമസിക്കുന്നത്. ഇരുവരും തമ്മിൽ നേരത്തെ തന്നെ പ്രശ്നങ്ങളുണ്ടായിരുന്നു. രാവിലെ അപ്പുക്കുട്ടൻ വീട്ടിലെത്തി ബഹളമുണ്ടാക്കുകയായിരുന്നു. ഇതോടെ തൊട്ടടുത്ത് താമസിക്കുന്ന രമണിയുടെ സഹോദരി സുഹാസിനിയും മകനും ബഹളം കേട്ട് സ്ഥലത്തെത്തി. തുടർന്ന് അപ്പുക്കുട്ടൻ മൂന്നുപേരെയും വെട്ടുകയായിരുന്നു. രമണിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മറ്റ് രണ്ട് പേരും കൊല്ലം ജില്ലാ ആശുപത്രിയിൽ തുടരുകയാണ്. സുഹാസിനിക്കും തലയ്ക്കാണ് വെട്ടേറ്റത്. പ്രതി അപ്പുക്കുട്ടൻ മത്സ്യത്തൊഴിലാളിയാണ്. പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. വൈദ്യപരിശോധനക്ക് ശേഷം ഇയാളുടെ മൊഴി രേഖപ്പെടുത്തുന്നു
