തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയതിന് നടി ഹണി റോസ് നൽകിയ പരാതിയിൽ പ്രതികരിച്ച് രാഹുൽ ഈശ്വർ. ബോബി ചെമ്മണ്ണൂർ വിഷയത്തിൽ വ്യക്തമായ ഒരു നിലപാട് തനിക്കുണ്ട്. ഹണി റോസിനോട് ആദരവുണ്ട്. അത് ഉൾക്കൊണ്ടുള്ള വിമര്‍ശനമാണ് താന്‍ നടത്തുന്നതെന്നും രാഹുല്‍ വ്യക്തമാക്കി. ഏത് കേസ് വന്നാലും ഒരിഞ്ച് പിന്നോട്ട് പോവില്ലെന്നും ഇത് പുരുഷന്മാര്‍ക്കും കുടുംബങ്ങള്‍ക്കും വേണ്ടിയുള്ള പോരാട്ടവും നിലപാടുമാണെന്നും തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
ബോബി ചെമ്മണ്ണൂർ ചെയ്ത നല്ല കാര്യങ്ങളെ നല്ല കാര്യങ്ങളായി എടുക്കുകയും തെറ്റിനെ തെറ്റായും എടുക്കുകയും ചെയ്യണം. ‘എനിക്ക് വ്യക്തിപരമായ ഇഷ്ടമുള്ള ആളാണ് ബോചെ. അദ്ദേഹം ചെയ്യുന്ന ചാരിറ്റി പ്രവർത്തനങ്ങൾ ആയിരക്കണക്കിന് ആളുകളെ രക്ഷിച്ചിട്ടുണ്ട്. എന്നാൽ, അദ്ദേഹത്തിന്റെ ദ്വയാർഥ പ്രയോഗം തെറ്റാണെന്നും അതിന് ഹണിയോട് മാപ്പ് പറയണമെന്നും അദ്യം മാധ്യമങ്ങളിൽ പറഞ്ഞ വ്യക്തി ഒരുപക്ഷേ ഞാനാവും. ബോചെയുടെ നന്മകൾ കൊണ്ട് നമ്മൾ അദ്ദേഹത്തിന്റെ ദ്വയാർഥ പ്രയോഗങ്ങളെ അംഗീകരിക്കരുത്. എന്നാൽ, അദ്ദേഹത്തിന്റെ ദ്വയാർഥ പ്രയോഗം കൊണ്ട് ബോചെ ഇതേവരെ നാടിനും ജനങ്ങൾക്കും ചെയ്ത സേവനങ്ങളെയും മറക്കരുത്. പുരുഷവിരോധമാണ് പുരോഗമനമാണ് എന്ന് ധരിക്കുന്ന ഫെമിനിസ്റ്റുകൾ ഒരു വശത്തും സ്ത്രീപക്ഷ വാദികളെ പ്രകോപിപ്പിക്കുന്നതാണ് പുരുഷ സ്നേഹമെന്ന് വാദിക്കുന്ന പുരുഷവാദികൾ മറുവശത്തും നിൽക്കുകയാണ്’- രാഹുല്‍ പറഞ്ഞു. എല്ലാവരെയും വിമർശിക്കാനുള്ള അവകാശം ഭരണഘടന നമുക്ക് തരുന്നുണ്ട്. ഹണിറോസിനെ മാത്രം വിമർശിക്കാൻ പാടില്ല എന്ന് പറയുന്നതിൽ എന്തെങ്കിലും ന്യായമുണ്ടോ?’ രാഹുൽ ചോദിച്ചു.
