ആലപ്പുഴ :ബിജെപി സർക്കാരിന്റെ ജന വിരുദ്ധ നയങ്ങൾക്കെതിരെയുള്ള കുട്ടനാട്ടിലെ ജാഥകളെ സിപിഐ വിരുദ്ധ ജാഥകളാക്കി മാറ്റിയ ചില സിപിഐ ( എം ) നേതാക്കളുടെ ലക്ഷ്യം ദുരൂഹമാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്
പ്രസ്താവിച്ചു.
ആദ്യകാലത്ത് വലതു പക്ഷ രാഷ്ട്രീയത്തിനൊപ്പം സിപിഐ കൂട്ടുകൂടി യെന്ന വികല ഗവേഷണം നടത്തുന്നവർ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിലും, തൃപുരയിലും കോൺഗ്രസ്സിനൊപ്പമായിരുന്നുവെന്ന യാഥാർത്ഥ്യം വിസ്മരിക്കരുത്. കേരളത്തിൽ സിപിഐ യോടൊപ്പം നിന്ന ഘട്ടങ്ങളിൽ മാത്രമാണ് സിപിഐ( എം ) ന് മുഖ്യമന്ത്രി സ്ഥാനം ലഭിച്ചിട്ടുള്ളതെന്ന് അദ്ദേഹം ചൂണ്ടികാണിച്ചു.
സിപിഐ(എം) തീരുമാനിച്ചാൽ സിപിഐ ഇല്ലാതാകുമെന്ന് പ്രസംഗിച്ചയാൾ പൊട്ട കുളത്തിലെ തവളയാണ്. ബ്രിട്ടീഷ് ഭരണാധികാരികളും സർ സിപിയെ പോലുളള ഏകാധിപതികളും ഈ ലക്ഷ്യത്തിനായി നീങ്ങി പരാജയപ്പെട്ടവരാണ്.
“സ്പ്ലിറ്റ് സിന്‍ഡ്രോം”എന്ന രോഗം ബാധിച്ചവരാണ് ഭിന്നിപ്പിനെ പ്രകീര്‍ത്തിക്കുന്നത്. രോഗം ഒരു കുറ്റമല്ല. എന്നാല്‍ അത് ചികിത്സിക്കപ്പെടണം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഐക്യമാണ് സിപിഐയുടെ ലക്ഷ്യമെന്നും അതാണ് ജനങ്ങളും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഭിന്നിപ്പ് കൊണ്ട് ഇന്ത്യയിലെ തൊഴിലാളി വർഗ്ഗത്തിന് എന്ത് നേട്ടമുണ്ടായി. ആര്‍എസ്എസിന് പ്രത്യയശാസ്ത്ര ബദലാകാന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് മാത്രമേ സാധിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ 1964 ലെ ഭിന്നിപ്പ് ഇല്ലാതിരുന്നുവെങ്കിൽ ദേശീയ രാഷ്ട്രീയത്തിന്റെ സ്ഥിതി വേറൊന്നാകുമായിരുന്നു.
സിപിഐ( എം ) ന്റെ ദേശീയ സംസ്ഥാന കമ്മറ്റികളുടെ നയത്തിന് വ്യത്യസ്തമായിട്ടാണ് ജില്ലയിലെ ചില നേതാക്കളുടെ പ്രസംഗങ്ങൾ.
കുട്ടനാട്ടിൽ സിപിഐ(എം) ന്റെ മെമ്പർഷിപ്പ് സ്ക്രൂട്ടണി നടന്നപ്പോൾ ഒഴിവാക്കപ്പെട്ടവർ ഉൾപ്പെടെയുള്ള 222 പേർ മാസങ്ങൾക്ക് മുമ്പ് സിപിഐയിൽ ചേരുന്നതിന് അപേക്ഷ നൽകുകയും പ്രാദേശിക ഘടകങ്ങൾ അത് അംഗീകരിക്കുകയും ചെയ്തിരുന്നു.
തുടർന്നും ചെങ്കൊടിയേന്തി മുന്നോട്ടു പോകുവാനുള്ള നിശ്ചയ ദാർഢ്യത്തെ സ്വാഗതം ചെയ്യുവാനാണ് സിപിഐ. തീരുമാനിച്ചത്. അവർ ചെങ്കൊടി ഉപേക്ഷിച്ച് മറ്റേതെങ്കിലും രാഷ്ട്രീയ പാർട്ടികളിൽ ചേർന്നിരുന്നുവെങ്കിൽ ഇത്തരം ജാഥകൾ ഉണ്ടാകുമായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
