ന്യൂഡൽഹി: തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസിലെ ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന കെ ബാബു എംഎൽഎയുടെ ഹർജി സുപ്രീംകോടതി തള്ളി. കേസ് ഹൈക്കോടതിയിൽ തുടരാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. മത ചിഹ്നങ്ങൾ ഉപയോഗിച്ച് വോട്ടു പിടിച്ചു എന്ന് കാണിച്ചാണ് എതിർ സ്ഥാനാർത്ഥിയായിരുന്ന എം സ്വരാജ് ഹൈക്കോടതിയെ സമീപിച്ചത്. സ്വരാജിന്റെ ഹർജി നിലനിൽക്കുമെന്ന ഹൈക്കോടതി വിധിക്ക് എതിരെയാണ് കെ ബാബു സുപ്രീംകോടതിയെ സമീപിച്ചത്.
ഹർജിക്കാരനായ കെ ബാബു അനന്തമായി കേസ് നീട്ടുകയാണെന്ന് സ്വരാജ് നേരത്തെ സുപ്രീംകോടതിയിൽ ആക്ഷേപം ഉന്നയിച്ചിരുന്നു. ജനപ്രാതിനിധ്യ നിയമം അനുസരിച്ച് തെരഞ്ഞെടുപ്പ് കേസ് ആറ് മാസത്തിനകം കേസ് തീർപ്പാക്കണമെന്നും എം സ്വരാജ് കോടതിയിൽ അഭ്യർത്ഥിച്ചിട്ടുണ്ട്.
ശബരിമല വിഷയത്തിൽ അയ്യപ്പന്റെ ചിത്രമുള്ള വോട്ടേഴ്സ് സ്ലിപ്പ് വിതരണം ചെയ്തെന്ന ആരോപണങ്ങൾ ഉയർത്തിയാണ് സ്വരാജ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. എന്നാൽ കൃത്രിമമായ രേഖകളാണ് സ്വരാജ് കോടതിയിൽ നൽകിയതെന്നാണ് ബാബുവിന്റെ വാദം. തൃപ്പൂണിത്തുറയിൽ 992 വോട്ടുകൾക്കാണ് കെ ബാബു വിജയിച്ചത്.
