മേഘാലയയിൽ നവദമ്പതികളെ കാണാതായ കേസിൽ വഴിത്തിരിവ്. ഇൻഡോർ സ്വദേശി രാജാരഘുവംശിയെ കൊല്ലാൻ ക്വട്ടേഷൻ നൽകിയത് ഭാര്യയെന്ന് പൊലീസ്. ഭാര്യ സോനം യു.പിയിലെ ഗാസിപുർ പൊലീസിൽ കീഴടങ്ങി. മൂന്ന് വാടകക്കൊലയാളികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാമുകനൊപ്പം ജീവിക്കാൻ വേണ്ടിയാണ് ഭർത്താവിനെ കൊലപ്പെടുത്താൻ ഭാര്യ ക്വട്ടേഷൻ നൽകിയത്.
മധ്യപ്രദേശിലെ ഇൻഡോർ സ്വദേശികളായിരുന്നു ഇവർ. വിവാഹ ശേഷം മേയ് 20ന് ഹണിമൂണിനായി പോയി. 24 മുതലാണ് ഇരുവരെയും കാണാതായത്. തുടർന്ന് ഇരുവരെയും കാണാതായതിനെ തുടർന്ന് പരാതി നൽകിയിരുന്നു. പിന്നീട് 10 ദിവസത്തിന് ശേഷം ജൂൺ രണ്ടിന് രാജാരഘുവംശിയുടെ മൃതദേഹം ചിറാപുഞ്ചിയിൽ നിന്ന് കണ്ടെത്തുകയായിരുന്നു. എന്നാൽ ഭാര്യ സോനത്തെ കണ്ടെത്താൻ കഴിഞ്ഞില്ല. സംഭവത്തിന് ശേഷം സോനത്തെക്കുറിച്ച് ഒരു സൂചനയും ലഭിച്ചിരുന്നില്ല.
കഴിഞ്ഞദിവസമാണ് ഗാസിപുർ പൊലീസ് സ്റ്റേഷനിലെത്തി ഭാര്യ സോനം കീഴടങ്ങിയത്. പിന്നാലെയാണ് കൊലപാതക വിവരങ്ങൾ പൊലീസിനോട് വെളിപ്പെടുത്തിയത്. രാജാരഘുവംശിയെ കൊലപ്പെടുത്താനായി മൂന്ന് വാടകക്കൊലയാളികളെ ഏർപ്പെടുത്തിയിരുന്നു. ഇവരാണ് രാജാരഘുവംശിയെ കൊലപ്പെടുത്തിയത്. കാമുകനൊപ്പം ജീവിക്കാനും പണം സമ്പാദിക്കാനുമാണ് കൃത്യം നടത്തിയത്.
