ലഖ്‌നൗ: മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായുള്ള സർക്കാർ പുനരധിവാസ കേന്ദ്രത്തിൽ ഭക്ഷ്യവിഷബാധയേറ്റ് രണ്ട് കുട്ടികൾ മരിക്കുകയും നിരവധി പേർക്ക് അസുഖം ബാധിക്കുകയും ചെയ്തതായി അധികൃതർ. ഉത്തർപ്രദേശിലെ പാര പ്രദേശത്താണ് സംഭവം. മാർച്ച് 23 ന് വൈകുന്നേരമായിരുന്നു ഭക്ഷ്യവിഷബാധയേറ്റ് 20 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിൽ 16പേർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണെന്ന് അധികൃതർ അറിയിച്ചു.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അസുഖം ബാധിച്ചവരെ ഉത്തർപ്രദേശിലെ ലോക്ബന്ധു ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു. ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവം നടക്കുമ്പോൾ ആകെ 146 കുട്ടികൾ സ്ഥാപനത്തിലുണ്ടായിരുന്നു. ദാരുണമായി, രണ്ട് കുട്ടികൾ മരിച്ചു. റിപ്പോർട്ടുകൾ പ്രകാരം, നിലവിൽ അവരുടെ നില ഗുരുതമാണെന്ന് പുനരധിവാസ കേന്ദ്രത്തിലെ ജീവനക്കാരൻ പറഞ്ഞു.
സർക്കാരിന്റെ പുനരധിവാസ കേന്ദ്രത്തിൽ രാത്രി ഭക്ഷണം കഴിച്ച കുട്ടികളെല്ലാം അവശരായതോടെയാണ് ഭക്ഷ്യവിഷബാധയുണ്ടായെന്ന് അറിയുന്നത്. ചില ജീവനക്കാർക്കും ഭക്ഷ്യവിഷബാധയേറ്റിട്ടുണ്ട്. ‘ആശുപത്രിയിലെത്തിച്ചപ്പോഴേക്കും കുട്ടികളിൽ കടുത്ത നിർജ്ജലീകരണം സംഭവിച്ചിരുന്നു. ഞങ്ങളുടെ പരമാവധി ശ്രമിച്ചിട്ടും രണ്ട് കുട്ടികൾ മരിച്ചു’, ലോക് ബന്ധു രാജ് നാരായൺ കമ്പൈൻഡ് ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ട് ഡോ. രാജീവ് കുമാർ ദീക്ഷിത് പറഞ്ഞു. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, കിച്ചടിയും തൈരും കഴിച്ചതിന് പിന്നാലെയാണ് കുട്ടികൾ രോഗബാധിതരായത്.
പുനരധിവാസ കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുള്ള അശ്രദ്ധയാണ് അനാഥക്കുട്ടികളുടെ ദാരുണമായ മരണത്തിന് കാരണമായതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. സംഭവത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അന്വേഷണം ആരംഭിച്ചു. സമഗ്രമായ അന്വേഷണം നടക്കുന്നുണ്ടെന്നും ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഭക്ഷ്യവിഷബാധയുടെ കാരണം കണ്ടെത്താൻ ലക്‌നൗ ജില്ലാ മജിസ്‌ട്രേറ്റ് ഒരു കമ്മിറ്റി രൂപീകരിച്ചു.
ആരോഗ്യ വകുപ്പിലെയും ഭക്ഷ്യസുരക്ഷാ വകുപ്പിലെയും ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തി കുട്ടികളോട് വിവരങ്ങൾ ചോദിച്ച് മനസിലാക്കുകയും ചെയ്‌തു. പുനരധിവാസ കേന്ദ്രത്തിൽ നിന്ന് വിശകലനത്തിനായി ഭക്ഷണ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ‘ആരോഗ്യവകുപ്പിന്റെയും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും ഒരു സംഘം പുനരധിവാസ കേന്ദ്രത്തിലെത്തി ഭക്ഷണ സാമ്പിളുകൾ ശേഖരിച്ചു. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കും,’ഉദ്യോഗസ്ഥർ പറഞ്ഞു.
