തിരുവനന്തപുരം: തിരുവനന്തപുരം കല്ലറയിൽ ജവാന്മാരെ ആക്രമിക്കാൻ വടിവാളും പെട്രോൾ ബോംബുകളുമായി എത്തിയ സംഘത്തിലെ രണ്ടുപേരെ പോലീസ് പിന്തുടർന്ന് പിടികൂടി. ഇവരിലെ നിന്നും പെട്രോൾ ബോംബുകളും വടിവാളും കണ്ടെടുത്തു . ഇവർക്കൊപ്പം ഉണ്ടായിരുന്ന മറ്റു രണ്ട് പേർ ഓടി രക്ഷപ്പെട്ടു. കല്ലറ താപസഗിരി ഹനീഫ മൻസിലിൽ മുഹമ്മദ് സിദ്ദിഖ്( 25) , കല്ലറ ഉണ്ണിമുക്ക് കൊച്ചു കടയിൽ വീട്ടിൽ ആസിഫ് (27 ) എന്നിവരാണ് പിടിയിലായത്. കല്ലറ തണ്ണിയം പഞ്ചായത്ത് സ്റ്റേഡിയത്തിന് സമീപം ബുധനാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം.
ബുധനാഴ്ച രാത്രി 9 മണിയോടെ കല്ലറയിലെ ഒരു ബാറിൽ വച്ച് തണ്ണിയം സ്വദേശികളും സഹോദരങ്ങളുമായ രണ്ട് ജവാന്മാരും ആസിഫ് , സിദ്ധിക്ക് എന്നിവരും തമ്മിൽ വാക്കേറ്റവും ചെറിയ രീതിയിൽ കയ്യേറ്റവും നടന്നിരുന്നു. തുടർന്ന് ഇരുകൂട്ടരും പാങ്ങോട് സ്റ്റേഷനിൽ പരാതി കൊടുക്കുകയും ചെയ്തു . പരാതി കൊടുത്ത ശേഷം പുറത്തേക്ക് പോയ ഇരു സംഘങ്ങളും സ്റ്റേഷന് പുറത്ത് റോഡിൽ വച്ച് വീണ്ടും വാക്ക് തർക്കത്തിൽ ഏർപ്പെടുകയും നാട്ടുകാർ കൂടിയതോടെ സ്ഥലം വിടുകയും ചെയ്തിരുന്നു.
തുടർന്ന് രാത്രി 11 മണിയോടെ ആസിഫ് , സിദ്ധിക്ക് എന്നിവർ ജവാന്മാരുടെ തണ്ണിയം പഞ്ചായത്ത് സ്റ്റേഡിയത്തിന് സമീപമുള്ള വീടിനടുത്ത് പെട്രോൾ ബോംബും വടിവാളുമായി എത്തി . ഇതേ സമയം ഇതുവഴി കടന്ന് പോയ പോലീസിന്റെ നൈറ്റ് പട്രോൾ സംഘം ഇവരെ കാണുകയും പോലീസിനെ കണ്ടതോടെ രക്ഷപെടാൻ ശ്രമിച്ച ആസിഫ്, സിദ്ധിക്ക് എന്നിവരെ അതിസാഹസികമായി പോലീസ് പിടികൂടുകയുമായിരുന്നു.
എസ് എച്ച് ഷാനിഫ് , എസ് ഐ രാജേഷ് , എ എസ് ഐ താജുദീൻ , എസ് സി പി ഒ ജുറൈജ് , സി പി ഒ മാരായ ഹരികൃഷ്ണൻ , ദിനേശ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത് . ഇവരെ കോടതിയിൽ ഹാജരാക്കി.
