വെള്ളമുണ്ട: മൊബൈൽ ഫോൺ നൽകി വശീകരിച്ച് സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ.
തിരുവനന്തപുരം കരമന സ്വദേശി സുനിൽകുമാർ (47), തൊണ്ടർനാട് മക്കിയാട് സജീർ കോമ്പി എന്നിവരാണ് അറസ്റ്റിലായത്. വെള്ളമുണ്ട പൊലീസാണ് അറസ്റ്റ് ചെയ്തത്.
പണം വാങ്ങി സുനിലിന് ഒത്താശ ചെയ്തത് സജീറാണ്. 2024 ഒക്ടോബറിലായിരുന്നു കേസിനാസ്പദമായ സംഭവം. മൊബൈൽ ഫോൺ നൽകി വശീകരിച്ച് കുട്ടിയെ വാടക ക്വാർട്ടേഴ്‌സിൽ എത്തിച്ചായിരുന്നു ലൈംഗികാതിക്രമം. സ്ഥിരമായി മേൽവിലാസമില്ലാത്ത ആളാണ് സുനിൽ കുമാർ. അതുകൊണ്ടുതന്നെ പ്രത്യേക അന്വേഷണ സംഘം ഏറെ പണിപ്പെട്ടാണ് ഇയാളെ പിടികൂടിയത്.
തിരുവനന്തപുരം സ്വദേശിയായ സുനിൽ കുമാർ ചെറുപ്പത്തിൽ നാട് വിട്ട് വ്യത്യസ്ത മേൽവിലാസത്തിൽ ജീവിച്ചു വരികയായിരുന്നു. മൂന്ന് കല്യാണം കഴിച്ചിട്ടുണ്ട്. ശേഷം അവരെയെല്ലാം ഉപേക്ഷിച്ചാണ് വയനാട്ടിലെത്തിയത്.
നവംബർ 17-ന് രജിസ്റ്റർ ചെയ്‌ത കേസിൽ പൊലീസ് വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിരുന്നു. തുടർന്നാണ് പ്രതി പിടിയിലായത്.
