Headlines

കലൂർ സ്റ്റേഡിയം നവീകരണത്തിലെ അവ്യക്തതകൾ ചൂണ്ടിക്കാട്ടി എംഎൽഎ, നടപടി ക്രമങ്ങൾ പാലിച്ചെന്ന് മന്ത്രി

എറണാകുളം: ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ കളിക്കായി കൊച്ചിയിലെ കലൂർ അന്താരാഷ്ട്ര സ്റ്റേഡിയം നവീകരിക്കുന്നതുമായി ബന്ധപ്പെട്ട ജിസിഡിഎയുടെ നടപടിക്രമങ്ങളിൽ സുതാര്യതയില്ലെന്ന് ഉമ തോമസ് എംഎൽഎ ആരോപിച്ചു. സ്റ്റേഡിയം നവീകരണത്തിലെ അവ്യക്തതകൾ ചൂണ്ടിക്കാട്ടി എംഎൽഎ ശക്തമായ വിമർശനമാണ് ഉന്നയിച്ചത്.

ജിസിഡിഎയുടെ നടപടിക്രമങ്ങളിൽ സുതാര്യത തീരെയില്ല, നവീകരണവുമായി ബന്ധപ്പെട്ട് എംഎൽഎ എന്ന നിലയിൽ താനുമായി ഒരു കൂടിയാലോചനയും നടത്തിയിട്ടില്ല. താൻ ജിസിഡിഎയുടെ ജനറൽ കൗൺസിൽ മെമ്പറായിട്ടും യോഗങ്ങളിൽ വിളിച്ചിട്ടില്ല, സ്റ്റേഡിയത്തിന് ബലക്ഷയമുണ്ട്. ഇത് പരിഹരിക്കാനുള്ള നടപടികളാണോ സ്വീകരിച്ചതെന്ന് വ്യക്തമാക്കണം, സ്‌പോൺസറെ കണ്ടെത്തിയതിൽ അവരുടെ പ്രവർത്തിപരിചയം പരിശോധിക്കേണ്ടതായിരുന്നു, കരാർ ഒപ്പിട്ടതിലും അവ്യക്തതയുണ്ട്, തനിക്ക് അപകടം പറ്റിയ സമയത്തുപോലും സ്റ്റേഡിയത്തിൽ മതിയായ സുരക്ഷ ഉണ്ടായിരുന്നില്ല. കേരളം മുഴുവൻ ഒഴുകിയെത്തുന്ന ഒരു പരിപാടിക്ക് എന്ത് സുരക്ഷയാണ് ഉണ്ടാവുക തുടങ്ങിയവയാണ് ഉമ തോമസ് എംഎൽഎയുടെ പ്രധാന ആരോപണങ്ങൾ.

അതേസമയം, സ്‌പോൺസറെ കണ്ടെത്തിയത് മാനദണ്ഡങ്ങൾ പാലിച്ചാണെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ ആവർത്തിച്ചു വ്യക്തമാക്കി. ജിസിഡിഎ കൃത്യമായ മറുപടി നൽകിയിട്ടുണ്ട്. അർജന്റീന ടീം അധികൃതരും സംസ്ഥാന സർക്കാരും സ്റ്റേഡിയം പരിശോധിച്ചു. സ്റ്റേഡിയത്തിൽ ഫയർ ആൻഡ് റെസ്‌ക്യൂ സംബന്ധിച്ച പോരായ്മകളും സുരക്ഷാകാര്യങ്ങളിൽ പരിമിതികളും ഉണ്ടായിരുന്നതായും അദ്ദേഹം സമ്മതിച്ചു. എങ്കിലും, സ്‌പോൺസറെ കണ്ടെത്തിയത് സുതാര്യമായ നടപടിയിലൂടെയാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: