ന്യൂഡൽഹി: ഇത്തിഹാദുൽ മുസ്‌ലിമീനെയും അവാമി ആക്ഷൻ കമ്മിറ്റിയേയും നിരോധിച്ച് കേന്ദ്രസർക്കാർ. യുഎപിഎ ചുമത്തിയാണ് ഇരു സംഘടനകളെയും അഞ്ചുവർഷത്തേക്ക് നിരോധിച്ചിരിക്കുന്നത്. ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തി, വിഘടനവാദം പ്രോത്സാഹിപ്പിച്ചു എന്നീ കുറ്റങ്ങളാണ് നിരോധനത്തിന് കാരണമായി സർക്കാർ ചൂണ്ടിക്കാട്ടുന്നത്.
രാജ്യത്തിന്റെ അഖണ്ഡത, പരമാധികാരം, സുരക്ഷയെ ബാധിക്കുന്ന പ്രവർത്തനങ്ങൾ എന്നിവയിൽ ഈ സംഘടനകൾ ഏർപ്പെട്ടിട്ടുണ്ടെന്ന് നിരോധിച്ചുകൊണ്ടുള്ള ഉത്തരവിൽ സർക്കാർ പറയുന്നു. ഭീകരവാദ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുക, രാജ്യ വിരുദ്ധ പ്രചാരണം നടത്തുക, കശ്മീരിലെ വിഘടനവാദ സംഘടനകൾക്ക് വേണ്ടി ഫണ്ട് സ്വരൂപിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ഇത്തിഹാദുൽ മുസ്‌ലിമീനെതിരെ ചുമത്തിയിരിക്കുന്നത്.
നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഫണ്ട് സ്വരൂപിക്കുക, വിഘടനവാദത്തെ പിന്തുണയ്ക്കുക, ഭരണഘടനയോട് അനാദരവ് കാണിക്കുക തുടങ്ങിയ കുറ്റങ്ങളാണ് അവാമി ആക്‌ഷൻ കമ്മിറ്റിക്ക് മേലുള്ളത്. സംഘടനയുടെ പ്രവർത്തകർക്കെതിരെ ഒട്ടേറെ ക്രിമിനൽ കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംഘടനകൾ പ്രവർത്തനം തുടർന്നാൽ രാജ്യത്തിന്റെ സമഗ്രതയ്ക്കും സുരക്ഷയ്ക്കും ഭീഷണിയാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് അഞ്ചു വർഷത്തേക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ നിരോധനം.
അവാമി ആക്ഷൻ കമ്മിറ്റിയേയും ജമ്മു കശ്മീർ ഇത്തിഹാദുൽ മുസ്ലിമീനെയും നിരോധിക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തെ അപലപിച്ച് അവാമി ആക്ഷൻ കമ്മിറ്റി ചെയർമാൻ മിർവൈസ് ഉമർ ഫാറൂഖ് രംഗത്തെത്തി. സത്യത്തിന്റെ ശബ്ദം ബലപ്രയോഗത്തിലൂടെ അടിച്ചമർത്തപ്പെട്ടേക്കാം, പക്ഷേ നിശബ്ദമാക്കാനാകില്ലെന്നായിരുന്നു മിർവൈസ് ഉമർ ഫാറൂഖിന്റെ പ്രതികരണം. രണ്ട് സംഘടനകളെയും നിരോധിച്ച കേന്ദ്രത്തിന്റെ നടപടി കശ്മീരിന്റെ രാഷ്ട്രീയ സാമൂഹിക ഭൂപ്രകൃതിക്കേറ്റ മറ്റൊരു പ്രഹരമാണെന്ന് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) പ്രസിഡന്റ് മെഹബൂബ മുഫ്തി പറഞ്ഞു. ഇത്തരം നടപടികൾ തടയാൻ ജമ്മു കശ്മീർ സർക്കാർ ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടു.
