ഹൈക്കോടതിയിൽ അഞ്ച് പുതിയ അഡീഷണൽ ജഡ്ജിമാരെ നിയമിച്ച് കേന്ദ്ര നിയമമന്ത്രാലയം.

കൊച്ചി: ഹൈക്കോടതിയിൽ അഞ്ച് പുതിയ അഡീഷണൽ ജഡ്ജിമാരെ നിയമിച്ച് കേന്ദ്ര നിയമമന്ത്രാലയം. നിയമനത്തിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതോടെ സുപ്രീംകോടതി കൊളീജിയം ശുപാർശ ചെയ്ത അഞ്ച് ജുഡീഷ്യൽ ഓഫീസർമാരെയാണ് ഹൈക്കോടതിയിൽ അഡീഷണൽ ജഡ്‌ജിമാരായി നിയമിച്ചത്. ഇന്ന് (ബുധനാഴ്ച) അഞ്ചുപേരും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും. ഹൈക്കോടതി രജിസ്ട്രാർ ജനറൽ പി. കൃഷ്ണകുമാർ, വിജിലൻസ് രജിസ്ട്രാർ കെ.വി. ജയകുമാർ, കോഴിക്കോട് പ്രിൻസിപ്പൽ ജില്ലാ ജഡ്‌ജി എസ്. മുരളീകൃഷ്ണ, ഹൈക്കോടതി രജിസ്ട്രാറാ (ഡിസ്ട്രിക്ട് ജുഡീഷ്യറി) യിരുന്ന ജോബിൻ സെബാസ്റ്റ്യൻ, തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ ജഡ്‌ജി പി.വി. ബാലകൃഷ്ണൻ എന്നിവരെയാണ് അഡീഷണൽ ജഡ്‌ജിമാരായി നിയമിച്ചിരിക്കുന്നത്. ഇതോടെ ഹൈക്കോടതിയിൽ ജഡ്‌ജിമാരുടെ എണ്ണം 45 ആകും. 47 പേരാണ് വേണ്ടത്.

പി. കൃഷ്ണകുമാർ

2012 ഒക്ടോബറിൽ ജില്ലാ ജഡ്‌ജിയായി ഒന്നാം റാങ്കോടെ തിരഞ്ഞെടുക്കപ്പെട്ടു. കൊല്ലത്തും തിരുവനന്തപുരത്തും പ്രിൻസിപ്പൽ ജില്ലാ ജഡ്‌ജിയായിരുന്നു. ശ്രീപദ്മനാഭസ്വാമിക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ചു. എറണാകുളം എൻ.ഐ.എ./സി.ബി.ഐ. സ്പെഷ്യൽ കോടതി ജഡ്‌ജിയായിരിക്കേ കനകമല തീവ്രവാദ കേസ്, സുബാനി ഹാജ ഐ.എസ്.ഐ.എസ്. കേസ്, നയതന്ത്ര പാഴ്സൽ വഴിയുള്ള സ്വർണക്കടത്ത് കേസ് തുടങ്ങിയ സുപ്രധാന കേസുകളിൽ നിർണായക വിധികൾ പ്രഖ്യാപിച്ചു.

മുൻ സെൻട്രൽ എക്സൈസ് ഉദ്യോഗസ്ഥനായ ആലപ്പുഴ വണ്ടാനം പുത്തൻവീട്ടിൽ പരേതനായ ജി. പരമേശ്വര പണിക്കരുടെയും ഇന്ദിര പണിക്കരുടെയും മകനാണ്. അഡ്വ. ശാലിനിയാണ് ഭാര്യ. മക്കൾ: കെ. ആകാശ്, നിരഞ്ജൻ, നീലാഞ്ജന.

കെ.വി. ജയകുമാർ

2012-ൽ ജില്ലാ ജഡ്‌ജിയായി. തലശ്ശേരിയിലും കൊല്ലത്തും പ്രിൻസിപ്പൽ ജില്ലാ ജഡ്‌ജിയായിരുന്നു. നിലവിൽ ഹൈക്കോടതിയിൽ വിജിലൻസ് രജിസ്ട്രാർ. തൃശ്ശൂർ കണിമംഗലം മാളിയേക്കലിൽ പരേതനായ ഹരിദാസ് കർത്തയുടെയും കെ.വി. ഭാഗീരഥി തമ്പായിയുടെയും മകനാണ്. ഭാര്യ: വിദ്യ കൃഷ്ണൻ. മക്കൾ: അമൃത, സ്നേഹ.

എസ്. മുരളീകൃഷ്ണ

2014 മാർച്ച് 14-ന് ജില്ലാ ജഡ്‌ജിയായി. മഞ്ചേരി പ്രിൻസിപ്പൽ ജില്ലാ ജഡ്‌ജിയായിരുന്നു. നിലവിൽ കോഴിക്കോട് പ്രിൻസിപ്പൽ ജില്ലാ ജഡ്‌ജി. കാഞ്ഞങ്ങാട് നവചേതന വീട്ടിൽ പരേതനായ ഗംഗാധര ഭട്ടിന്റെയും ഉഷ ഭട്ടിന്റെയും മകനാണ്. ഭാര്യ: അർച്ചന. മക്കൾ: അക്ഷരി, അവനീഷ്. സഹോദരി എസ്. ഭാരതി ആലപ്പുഴ അഡീഷണൽ ജില്ലാ ജഡ്‌ജിയാണ്.

ജോബിൻ സെബാസ്റ്റ്യൻ

2014 മാർച്ച് 14-ൽ കേരള സ്റ്റേറ്റ് ഹയർ ജുഡീഷ്യൽ സർവീസിൽ നേരിട്ട് ജില്ലാ ജഡ്‌ജിയായി നിയമിതനായി. തലശ്ശേരി, ആലപ്പുഴ എന്നിവിടങ്ങളിൽ പ്രിൻസിപ്പൽ ജില്ലാ ജഡ്‌ജിയായിരുന്നു. നിലവിൽ ഹൈക്കോടതിയിൽ രജിസ്ട്രാറാ (ഡിസ്ട്രിക്ട് ജുഡീഷ്യറി) യിരുന്നു. പാലാ നീലൂർ മംഗലത്തിൽ എം.ഡി. സെബാസ്റ്റ്യന്റെയും ഗ്രേസിയുടെയും മകനാണ്. ഭാര്യ: ഡാലിയ. മക്കൾ: തെരേസ, എലിസബത്ത്, ജോസഫ്.

പി.വി. ബാലകൃഷ്ണൻ

2014 മാർച്ച് 14-ന് കേരള സ്റ്റേറ്റ് ഹയർ ജുഡീഷ്യൽ സർവീസിൽ നേരിട്ട് ജില്ലാ ജഡ്‌ജിയായി നിയമിതനായി. കാസർകോട് പ്രിൻസിപ്പൽ ജില്ലാ ജഡ്‌ജിയായിരുന്നു. നിലവിൽ തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ ജഡ്‌ജി.

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാനും ആണ്. തൃശ്ശൂർ പാവറട്ടി സ്വദേശിയാണ്. റിട്ട. ജില്ലാ ജഡ്‌ജി വരദരാജ അയ്യരുടെയും പാപ്പയുടെയും മകനാണ്. ഭാര്യ: ഐശ്വര്യ. മക്കൾ: ഗായത്രി, തരുൺ.




Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: