ഉത്തരകാശി സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളിലെത്താൻ ഇനി അഞ്ച് മീറ്റർ ദൂരം മാത്രം. തുരങ്കത്തിനുള്ളിൽ പൈപ്പ് 52 മീറ്റർ കയറ്റിയതായി മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അറിയിച്ചു. തൊഴിലാളികളെ ഉടൻ തന്നെ രക്ഷിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ദൗത്യ സംഘം. തൊഴിലാളികളെ പുറത്തെത്തിച്ചത് ഉടൻ തന്നെ ആശുപത്രികളിലേക്ക് മാറ്റാൻ ബന്ധുക്കൾക്ക് നിർദേശം നൽകി. വസ്ത്രങ്ങളുമായി കാത്തിരിക്കാനാണ് നിർദേശം.
ജാർഖണ്ഡിൽ നിന്നുള്ള 15 പേർ, ഉത്തർപ്രദേശിൽ നിന്നുള്ള എട്ടുപേർ, ഒഡിഷ, ബീഹാർ എന്നിവിടങ്ങളിൽ നിന്നുള്ള അഞ്ചുപേർ വീതം, പശ്ചിമബംഗാളിൽ നിന്നുള്ള മൂന്നുപേർ, ഉത്തരാഖണ്ഡ്, ആസാം എന്നിവിടങ്ങളിൽ നിന്നും രണ്ടുപേർ വീതം, ഹിമാചൽപ്രദേശിൽ നിന്നുള്ള ഒരാൾ ഉൾപ്പെടെ 41 പേരാണ് കഴിഞ്ഞ രണ്ടാഴ്ചയായി തുരങ്കത്തിൽ അകപ്പെട്ടിരിക്കുന്നത്.
