വിവരാവകാശ രേഖ നൽകാൻ 3000 രൂപ കൈക്കൂലി; വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ


തൃശൂർ: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ വിജിലൻസിന്റെ പിടിയിലായി. തൃശൂർ മാടക്കത്ര വില്ലേജ് ഓഫീസർ കൊടകര സ്വദേശി പോളി ജോർജാണ് കുടുങ്ങിയത്. വിവരാവകാശ രേഖ നൽകാൻ 3000 രൂപ കൈക്കൂലി വാങ്ങവേയാണ് ഇയാൾ പിടിയിലായത്. താണിക്കുടം സ്വദേശി ദേവേന്ദ്രന്റെ പരാതിയിലാണ് തൃശ്ശൂർ വിജിലൻസ് പോളി ജോർജ്ജിനായി കെണിയൊരുക്കിയത്. പട്ടയത്തിൻ്റെ വിവരാവകാശ രേഖ നൽകുന്നതിന് വേണ്ടിയാണ് ഇയാൾ മൂവായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്.


17 സെന്റ് സ്ഥലത്തിന്റെ പട്ടയം സംബന്ധിച്ച് വിവരാവകാശ രേഖ തേടിയാണ് താണിക്കുടം സ്വദേശി ദേവേന്ദ്രൻ മാടക്കത്തറ വില്ലേജ് ഓഫീസിൽ എത്തിയത്. വിവരാവകാശ രേഖ ലഭിക്കണമെങ്കിൽ മൂവായിരം രൂപ കൈക്കൂലിയായി നൽകണമെന്ന് ദേവേന്ദ്രനോട് വില്ലേജ് ഓഫിസറായ പോളി ജോർജ് ആവശ്യപ്പെടുകയായിരുന്നു.

അവകാശം ചോദിച്ചെത്തിയപ്പോൾ വില്ലേജ് ഓഫീസർ മോശമായി പെരുമാറിയതായും പരാതിക്കാരൻ ആരോപിച്ചു. തുടർന്ന് ദേവേന്ദ്രൻ വിജിലൻസിൽ പരാതി നൽകി. പരാതിയെത്തുടർന്ന് തൃശൂർ വിജിലൻസ് നടത്തിയ കെണിയിലാണ് വില്ലേജ് ഓഫീസർ കുടുങ്ങിയത്. വില്ലേജ് ഓഫീസറെക്കുറിച്ച് സമാനമായ പരാതികൾ പ്രാഥമിക അന്വേഷണത്തിൽ ലഭിച്ചതായി തൃശൂർ വിജിലൻസ് ഡിവൈഎസ്പി ജിം പോൾ പറഞ്ഞു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: