ചണ്ഡീഗഡ്: പാരീസ് ഒളിംപിക്സില്‍ ഗുസ്തി ഫൈനൽ ദിവസം രാവിലെയാണ് അമിത ഭാരത്തിന്‍റെ പേരില്‍ വിനേഷ് ഫോഗട്ട്നെ അയോഗ്യയാക്കിയതും നിര്‍ഭാഗ്യം കൊണ്ട് മെഡല്‍ നഷ്ടമായതുമൊക്കെ ഇന്ത്യക്കാർക്ക് ഒരു തീരാനോവ് ആയിരുന്നു. പിന്നീട് ഇന്ത്യയിലെത്തിയശേഷം ഗുസ്തിയില്‍ നിന്ന് താൻ വിരമിക്കുകയാണെന്നും വിനേഷ് പ്രഖ്യാപിച്ചിരുന്നു. ഗുസ്തിയിൽ നിരാശ നേരിട്ട വിനേഷ് പക്ഷെ രാഷ്ട്രീയത്തിൽ ജയിച്ചു മുന്നേറിയിരിക്കുകയാണ്. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജുലാന മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച വിനേഷ് എതിരാളിയായ ബിജെപിയിലെ ക്യാപ്റ്റന്‍ യോഗേഷ് ബെയ്റാഗിയെ ആറായിരത്തില്‍പ്പരം വോട്ടുകള്‍ക്ക് തോല്‍പിച്ചാണ് ജയിച്ചു കയറിയത്.
വിനേഷ് ഹരിയാന നിയമസഭാ തെരഞ്ഞടുപ്പില്‍ അവസാന നിമിഷമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി രംഗത്തെത്തിയത്. ബിജെപി നേതാവും ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്‍റുമായിരുന്ന ബ്രജ് ഭൂഷണ്‍ശരണ്‍ സിംഗിനെ നീക്കണമെന്നാവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ ദില്ലി ജന്തര്‍ മന്ദിറില്‍ നടത്തിയ സമരത്തിന്‍റെ മുന്നണിപ്പോരാളിയായിരുന്ന വിനേഷിന് തെരഞ്ഞെടുപ്പില്‍ ജയിക്കേണ്ടത് അഭിമാനപ്പോരാട്ടമായിരുന്നു. 19 വര്‍ഷത്തിനുശേഷമാണ് ജുലാനയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിജയിക്കുന്നത്
തന്‍റെ വിജയത്തിനിടയിലും പ്രവചനങ്ങളെയെല്ലാം കാറ്റില്‍പ്പറത്തി ഹരിയാനയില്‍ കേവല ഭൂരിപക്ഷം നേടുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടത് വിനേഷിന്‍റെ വിജയത്തിന്‍റെ തിളക്കം കുറച്ചു. എക്സിറ്റ് പോള്‍ പ്രവചനങ്ങളും രാവിലെ വോട്ടെണ്ണല്‍ തുടങ്ങിയപ്പോഴുണ്ടായ മുന്നേറ്റവുമെല്ലാം പ്രതീക്ഷ നല്‍കിയെങ്കിലും ബിജെപി തുടര്‍ച്ചയായ മൂന്നാം തവണയും അധികാരം നിലനിര്‍ത്തി. 48 സീറ്റുകളുമായണ് ബിജെപി കേവല ഭൂരിപക്ഷം ഉറപ്പിച്ചത്. കോണ്‍ഗ്രസിന് 37 സീറ്റുകളാണ് ഇതുവരെ നേടാനായത്.

