വയനാട് കരടിയുടെ ആക്രമണത്തിൽ യുവാവിന് പരുക്ക്. ചെതലയം കൊമ്മഞ്ചേരി കാട്ടു നായിക്ക ഉന്നതിയിലെ ഗോപി (45) ആണ് പരുക്കേറ്റത്. സമീപത്തെ വനത്തിൽ വിറക് ശേഖരിക്കാൻ പോയപ്പോഴാണ് ആക്രമണം ഉണ്ടായത് എന്നാണ് വിവരം. ഗുരുതരമായി പരുക്കേറ്റ ഗോപിയെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒന്നേകാലോടെയാണ് സംഭവം.
അതിനിടെ, പാലക്കാട് അട്ടപ്പാടിയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. അട്ടപ്പാടി സ്വർണഗദ്ധയിലാണ് കാട്ടാനയുടെ ആക്രമണത്തിൽ ഗൃഹനാഥന് പരുക്കേറ്റത്. സ്വർണഗദ്ധ സ്വദേശി കാളിയെയാണ് കാട്ടാന ആക്രമിച്ചത്. വിറക് ശേഖരിക്കുന്നതിനിടെയായിരുന്നു കാട്ടാനയുടെ ആക്രമണം. നെഞ്ചിനും കാലുകൾക്കും പരുക്കേറ്റ കാളിയെ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി കോട്ടത്തറ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർ ചികിത്സക്കായി കാളിയെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഞായറാഴ്ച ഉച്ചക്ക് 12 മണിയോടു കൂടിയാണ് വിറക് ശേഖരിക്കാൻ പോയ കാളിയെ കാട്ടാന ആക്രമിച്ചത്.
