മാനന്തവാടി: പഞ്ചാരക്കൊല്ലിയിൽ സ്ത്രീയെ ആക്രമിച്ച് കൊലപ്പെടുത്തിയ നരഭോജി കടുവയെ കണ്ടെത്തി നടത്തിയ തിരച്ചിലിനെക്കുറിച്ച് മാധ്യമങ്ങൾക്ക് വിശദീകരണം നൽകിയിരുന്ന വയനാട് ഡിഎഫ്ഒ മാർട്ടിൻ ലോവറിനെ തടഞ്ഞ് പൊലീസ്. കടുവ ക്രമീകരണത്തിലെ ഇന്നത്തെ നടപടികൾ വിശദീകരിക്കുന്നത് പോലീസ് തടസ്സം സൃഷ്ടിച്ചത്. മാനന്തവാടി എസ്എച്ച്ഒ അഗസ്റ്റിനാണ് ക്യാമറക്കു മുന്നിൽ കയറി നിന്ന് ഡിഎഫ്ഒയുടെ പ്രതികരണം തടസ്സപ്പെടുത്തിയത്. നടപടിക്രമങ്ങൾ മാധ്യമങ്ങൾക്ക് മുൻപിൽ വിശദീകരിക്കുന്നത് എന്തുകൊണ്ട് തടഞ്ഞു എന്നതിൽ വ്യക്തതയില്ല. ഇത് സംബന്ധിച്ച വിശദീകരണങ്ങളൊന്നും പോലീസിൻ്റെ ഭാഗത്തുനിന്നും വന്നിട്ടില്ല.
സ്ത്രീയെ ആക്രമിച്ചു കൊന്ന കടുവയെ കണ്ടെത്താൻ തീവ്ര ശ്രമം തുടരാൻ സാധ്യതയുള്ള ഏരിയ മാർക്ക് ചെയ്തതായും ഡിഎഫ്ഒ അറിയിച്ചു. കടുവയെ കണ്ടു പിടിക്കുന്നതാണ് ഇന്നത്തെ പണി. മാർക്ക് ചെയ്ത സ്ഥലത്ത് വനം വകുപ്പ് പരിശോധന നടത്തുമെന്നും ഡിഎഫ്ഒ പറഞ്ഞു.
എന്നാൽ, ഇന്ന് പുറത്തുവന്ന മറ്റൊരു വന്യജീവി ആക്രമണത്തിൻ്റെ വാർത്ത വയനാട് പെരുന്തട്ടയിൽ നിന്നാണ്. പശുവിനെ വന്യജീവി ആക്രമിച്ചു എന്നതാണ് ലഭ്യമായ വിവരം. നേരത്തെ കടുവയെ കണ്ട മേഖലയിലാണ് പശുക്കിടാവ് ആക്രമിക്കപ്പെട്ടത്. പുലി ആണോ എന്ന് സംശയമുണ്ടെന്നും സ്ഥലത്ത് കൂട് സ്ഥാപിക്കുമെന്നും വനം വകുപ്പ് അറിയിച്ചിട്ടുണ്ട്.
