കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരിത ബാധിതരുടെ കുടുംബത്തിൽ ഒരാൾക്ക് തൊഴിൽ നൽകുമെന്ന് മന്ത്രി കെ. രാജൻ ഉറപ്പുനൽകി. തൊഴിൽ മേളയിൽ ഇന്ന് 67 അപേക്ഷ ലഭിച്ചതായി മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കൂടാതെ ക്യാമ്പ് രണ്ടു ദിവസം കൊണ്ട് അവസാനിപ്പിക്കുമെന്നും ഇനി 16 കുടുംബം മാത്രമാണ് ക്യാമ്പിൽ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു.
ക്യാമ്പുകളിൽ നിന്നും മാറ്റിയ ആളുകൾക്കൊപ്പം സർക്കാറുണ്ട്. എല്ലാവർക്കും മതിയായ താമസ സൗകര്യം ഒരുക്കിയ ശേഷം മാത്രമേ ക്യാമ്പ് അവസാനിപ്പിക്കുവെന്നും മന്ത്രി രാജൻ വ്യക്തമാക്കി.
അതേ സമയം, ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടവരുടെ പുനരധിവാസം ചർച്ച ചെയ്യാൻ വയനാട്ടില്‍ ആലോചനാ യോഗം ചേർന്നു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേർന്ന യോഗത്തിൽ ദുരിതബാധിതരും ജനപ്രതിനിധികളും പങ്കെടുത്തു. വായ്പകളും താൽക്കാലിക പുനരധിവാസത്തിലെ പ്രശ്നങ്ങളും ഉള്‍പ്പെടെ യോഗത്തില്‍ ദുരിതബാധിതർ ഉന്നയിച്ചു.
താല്‍ക്കാലിക പുനരധിവാസം പൂർത്തിയാകാനിരിക്കെയാണ് സ്ഥിരം പുനരധിവാസം ഉള്‍പ്പെടെ ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറി യോഗം വിളിച്ചത്. അഞ്ഞൂറിലധികം പേർ പങ്കെടുത്ത യോഗത്തില്‍ പരാതികള്‍ നേരിട്ട് അറിയിക്കാനും അപേക്ഷയായി എഴുതി നല്‍കാനുമുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു. മൊറട്ടോറിയത്തിന് തീരുമാനമെടുത്തിട്ടും വായ്പടക്കാനുള്ള സമ്മർദ്ദം , നിലവിലെ പുനരധിവാസത്തിലുള്ള അസൗകര്യങ്ങള്‍, നഷ്ടപരിഹാരം ഉയർത്തണം. ടൗണ്‍ഷിപ്പ് മേപ്പാടിയില്‍ തന്നെ ഒരുക്കണമെന്നുള്ള ആവശ്യം അടക്കം തുടങ്ങിയ കാര്യങ്ങള്‍ ദുരിത ബാധിതർ യോഗത്തില്‍ ഉന്നയിച്ചു. ജനപ്രതിനിധികളും തങ്ങളുടെ നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചു. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലുള്ള വായ്പകളുടെ കാര്യത്തിലും നടപടി സ്വീകരിക്കുമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ പറഞ്ഞു. നബാഡിന്‍റെ പാക്കേജിന് ശ്രമം നടക്കുന്നുവെന്നും ശാരദ മുരളീധരൻ വ്യക്തമാക്കി. ക്യാംപില്‍ തുടരുന്നവർ ഓണ്‍ലൈനായാണ് യോഗത്തില്‍ പങ്കെടുത്തത്.



